പത്താൻകോട്ട്: ജമ്മു കാശ്‌മീരിലെ കത്വയിൽ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താൻകോട്ട് സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. ഗ്രാമത്തലവൻ സഞ്ജി റാം, ആനന്ദ്ദത്ത, പ്രവീഷ് കുമാർ, ദീപക് ഖജുരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മുഖ്യപ്രതിയായ സഞ്ജി റാമിന്റെ മകൻ വിശാലിനെ കോടതി വെറുതെ വിട്ടു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.
ജമ്മു കാശ്‌മീരിലെ കത്വ ഗ്രാമത്തിൽനിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാൽസംഗത്തിനിരയായാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്‌മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
എട്ട് പ്രതികളാണ് കേസിലുള്ളത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകൻ. സജ്ഞി റാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയെത്താത്ത അനന്തരവൻ, സുഹൃത്ത്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ ദീപക് കജൂരിയ എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പൊലീസ് ഓഫിസർ സുരേന്ദർ വർമ എന്നിവർ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.
എന്നാൽ ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യമാണ്. കൊലപാതകത്തിന്റെ ചുരുളഴിച്ചത് പൊലീസ് സമർപ്പിച്ച ശക്തമായ ചാർജ് ഷീറ്റിലൂടെയായിരുന്നു സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിലെ സീനിയർ സൂപ്രണ്ടായ രമേഷ് കുമാർ ജല്ലയുടെ നേതൃത്വത്തിൽ ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം മാത്രം ശേഷിക്കേ ഏപ്രിൽ 9 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തിൽ ജല്ലയ്ക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞിരുന്നില്ല. ഒരു പയ്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് മാത്രമായിരുന്നു ഇവരുടെ ആദ്യമൊഴി.
മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളിയുടെ അംശം ഇല്ലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിലെ ചെളി മറ്റൊരു പ്രദേശത്തുവച്ചാണ് കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം പുരോഗമിക്കവേ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതിനെത്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസിൽ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അലക്കി വച്ചിരുന്നു എന്നുകൂടി വെളിവായതോടെ പ്രതികളായ പൊലീസുകാരിലേയ്ക്ക് അന്വേഷണമെത്തി.
ജല്ലയും സംഘവും സംഭവം നടന്ന ക്ഷേത്രത്തിലെത്തി കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മുടി കണ്ടെത്താനായത്. ഡി.എൻ.എ ടെസ്റ്റിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്. കേസ് ഒതുക്കിത്തീർക്കാനായി പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകിയതായി കുറ്റപത്രത്തിലുണ്ട്. ജമ്മു കാശ്മീരിലെ ബി.ജെ.പി എം.എൽ.എമാരായ ചൗധരി ലാൽ സിംഗും ചന്ദർ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച് റാലികളിൽ പങ്കെടുത്തിട്ടും ബാർ അസോസിയേഷൻ കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടും അതിനെയൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ജല്ലയുടെ നേതൃത്വത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.