-virat-kohli

ഓ‌വൽ: ക്രിക്കറ്റ് മാന്യൻമാരുടെ കളിയെന്ന ചൊല്ലുപോലെ അത് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ലോകകപ്പ് ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരായ പോരാട്ടത്തിനിടെ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യൻ ആരാധകർ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് കൊഹ്‌ലി.

മത്സരത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ആരാധകർക്ക് വേണ്ടി സ്മിത്തിനോട് താൻ വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്ന് കൊഹ്‌ലി വ്യക്തമാക്കിയത്. "കൂവാൻ മാത്രം സ്മിത്ത് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ശരിയാണ്, അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് മാപ്പു പറഞ്ഞു, ശിക്ഷ ഏറ്റു വാങ്ങി. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ടീമിനുവേണ്ടി മികച്ച ഇന്നിംഗ്സുകൾ കളിക്കുന്നു.

ഓവലിലെ ഗ്യാലറിയിൽ ഇന്ത്യൻ ആരാധകരായിരുന്നു കൂടുതൽ. സ്മിത്തിനെ അവർ കൂവുന്നത് കണ്ടപ്പോൾ അത്തരമൊരു മോശം മാതൃക ഇന്ത്യൻ ആരാധകർ സൃഷ്ടിക്കരുതെന്ന് എനിക്ക് തോന്നി. മാത്രമല്ല കൂവാൻ മാത്രം അദ്ദേഹം എന്തെങ്കിലും ചെയ്തതായി എനിക്ക് വ്യക്തിപരമായി അഭിപ്രായവുമില്ല. സ്മിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആരാധകരിൽ നിന്ന് ഇത്തരത്തിലൊരു പ്രതികരണം എനിക്കും ഇഷ്ടപ്പെടില്ലായിരുന്നു. കാരണം ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് ശിക്ഷയും അനുഭവിച്ചു തിരിച്ചുവന്നിട്ടും ഇത്തരം സമീപനം തുടരുന്നത് ശരിയല്ല"-കൊഹ്‌ലി പറഞ്ഞു.

കൊഹ്‌ലി ബാറ്റ് ചെയ്യുമ്പോഴാണ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്‌മിത്തിനെ ഗ്യാലറിയിലെ ഇന്ത്യൻ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തത്. ഇന്ത്യൻ ആരാധകരോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട കൊഹ്‌ലി സ്മിത്തിനായി കൈയടിക്കാനും ആവശ്യപ്പെട്ടു.