kerala-flood

പ്രളയത്തിൽ മുങ്ങിയ കേരളത്തെ കരകയറ്റി നവകേരളം പടുത്തുയർത്താനായി സർക്കാർ നിയോഗിച്ച റീബിൽഡ് കേരള ഇൻഷ്യേറ്റീവിന് പ്രവർത്തിക്കുവാനായി തിരുവനന്തപുരം നഗരത്തിൽ വാടകക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫീസ് നിർമിക്കാനായി വൻതുക ചെലവഴിക്കുന്നതിനെകുറിച്ചും ഏറെ വിവാദമുണ്ടായിരുന്നു. സർക്കാർ ഭീമമായി തുക പാഴാക്കുന്നതായി ജനപ്രതിനിധികളടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആധികാരികമായി ആരോപണങ്ങളുടെ നിജസ്ഥിതി പൊതുജനമദ്ധ്യേ വെളിപ്പെടുത്തുകയാണ് റീബിൽഡ് കേരളയുടെ ചുമതലസ്ഥാനത്തുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ വേണു വാസുദേവൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Rebuild Kerala Initiative RKI ഓഫീസ് പ്രവർത്തിക്കാനായി വാടകക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫീസ് നിർമിക്കാനായി ചിലവഴിക്കുന്ന തുകയെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും അഭിപ്രായങ്ങളും ശ്രദ്ധയിൽ പെട്ടു . അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത് .

ആദ്യമായി , ഓഫീസ് സജ്ജീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചിലവഴിക്കുന്നു എന്നും ഈ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ ജനങ്ങൾ നൽകിയ തുകയുടെ ദുർവിനിയോഗമാണെന്നും ഉള്ള പ്രചരണം . എന്താണ് വസ്തുത? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF ) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക ഏത് head of account ഇൽ നിന്നും ചെലവഴിക്കണം എന്ന് സർക്കാർ ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതും കൃത്യ കണക്കുകൾ സൂക്ഷിക്കുന്നതും ധനകാര്യ വകുപ്പാണ് . ഇതിൽനിന്നും 1,918 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ക്ക്നൽകികഴിഞ്ഞു. ബാക്കി തുക എത്രയെന്ന് ധനകാര്യവകുപ്പിന്റെ CMDRF പേജിൽ നിന്നും ലഭ്യമാണ്.

രണ്ടാമത്, RKI ഓഫീസിൽ സ്ഥാപിക്കുന്നത് ‘വിവാദ’ കെട്ടിടത്തിൽ ആണ് പോലും. എന്താണ് വസ്തുത? സെക്രെട്ടറിയേറ്റിനു സമീപമുള്ള Calsar Heather കെട്ടിടത്തിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി. പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും പ്രസ്തുത കെട്ടിടത്തിലെ ഒന്നാംനിലയുടെ ഉടമസ്ഥൻ തിരുവനന്തപുരം മുട്ടട സ്വദേശിയായ ശ്രീ കെ.വി.മാത്യു എന്ന വ്യക്തിക്കാണെന്ന് ബോധ്യപ്പെടുകയും ചെയ്തു . ശ്രീ മാത്യുവുമായി വാടകനിരക്ക്, അനുബന്ധ ചാർജ്ജുകൾ എന്നിവയിന്മേൽ ധാരണയിൽ എത്തി agreement വയ്ക്കുകയും ചെയ്തു. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സർക്കാരിന്റെ പാട്ടഭൂമിയാണ് പ്രസ്തുതവസ്തു. എന്നത് നുണപ്രചാരണമായി മാത്രമേ കാണാനാകൂ.

അവസാനമായി, RKI ഓഫീസിനായി 88 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന ആരോപണം. RKI പ്രവർത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയിൽ RKI കമ്മിറ്റിയുടെ നാൽപ്പതിൽ ഏറേ യോഗങ്ങൾ നടന്നു . ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അൻപതോളം വിദഗ്ദ്ധർ കേരളം സന്ദർശിക്കുകയും സെക്രട്ടറിമാർ, വകുപ്പധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു. ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാൻ RKI എത്ര പണം ചിലവഴിച്ചു ? ഒരു ചിലവും ചെയ്യാതെ പരിമിതമായ സൗകര്യത്തിൽ ഈ ചർച്ചകളെല്ലാം വിജയകരമായി നടത്തിയതിന്റെ ഫലമായി ലോക ബാങ്ക് , ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW ) എന്നിവയിൽ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ വീണ്ടും നിരവധി വിദഗ്ധരുടെയും കോൺസൾറ്റൻറ്മാരുടെയും സേവനം RKIക്ക് അനിവാര്യമാണ്. ഏകദേശം മുപ്പതോളം പേർക്ക്പ്രവർത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചർച്ചകളും വീഡിയോകോൺഫറൻസ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട് . പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു സ്ഥാപനത്തിന് വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങൾ ഉൾപ്പെട്ട ഒരു ഓഫീസ് ആണ് സജ്ജീകരിക്കുന്നത് . ഇതിനായി ആവശ്യമാകുന്ന തുക സംസ്ഥാന സർക്കാർ കണ്ടെത്തും. അതിനായി ജനങ്ങൾ നൽകിയ CMDRF തുക ഉപയോഗിക്കില്ല.

കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവർത്തിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ്. RKI . ഈ ആരംഭ കാലത്തു തന്നെ നുണപ്രചരണത്തിലൂടെ ഈ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യരുത്. ഒരു അഭ്യര്ഥനയാണ്.