kaumudy-news-headlines-

1. രാജ്യത്തെ നടുക്കിയ കത്വ കൂട്ട മാനഭംഗ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് വിചാരണ കോടതി. കുറ്റക്കാരില്‍ രണ്ട് പൊലീസുകാരും. ജമ്മു കാശ്മീരിലെ കത്വവയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗ ശേഷം കൊലപ്പെടുത്തി എന്നാണ് കേസ്. എട്ടുപേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോടതിയില്‍ വിധി പ്രസ്താവം തുടരുന്നു.


2. 2018 ജനുവരിയില്‍ ആയിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കത്വ മാനഭംഗ കേസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തി ഓടിക്കാന്‍ ആണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വച്ച് പീഡിപ്പിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്
3. സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇതിനുള്ള നടപടി ഭാവിയില്‍ എടുക്കുമെന്നും മുഖ്യമന്ത്രി. സര്‍ഫാസി ആക്ട് നടപ്പിലാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരുന്നുവെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും. സര്‍ഫാസി ആക്ടിനെ ചൊല്ലി സഹകരണ മന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ വാക്‌പോര്.
4. അതേസമയം, കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിയമസഭയില്‍. ഇടുക്കിയില്‍ 10, വയനാട്ടില്‍ അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പ്രളയം കാര്‍ഷിക മേഖലയെ തകര്‍ത്തു. ഇതുമൂലം കര്‍ഷകര്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയെന്നും കൃഷിമന്ത്രി. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടു വരുമെന്നും മന്ത്രി സഭയെ അറിയിച്ചു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബര്‍ 19 വരെ നീട്ടിയതായും മന്ത്രി.
5. കര്‍ഷക ആത്മഹത്യയില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണഗ്രസ് എം.എല്‍.എ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാത്ത സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യം. ജപ്തി നടപടികളെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ വര്‍ധിക്കുക ആണെന്നും നോട്ടീസില്‍ പറയുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും ഐ.സി.ബാലകൃഷ്ണന്‍. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
6. വിഖ്യാത ചലച്ചിത്രകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാടക് അന്തരിച്ചു. 81-ാം വയസിലെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. കന്നഡ സാഹിത്യത്തിന് മുഖം നല്‍കിയ എഴുത്തുകാരന്‍ ആയിരുന്നു കര്‍ണാടക്. എഴുത്തു കാരന് പുറമെ, നടനും ചലച്ചിത്ര സംവിധായകനും ആയിരുന്ന അദ്ദേഹത്തിന് രാജ്യം 1992-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു
7. 1974-ല്‍ അദ്ദേഹത്തെ പത്മശ്രിയും തേടി എത്തിയിരുന്നു. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതി ആയ ജ്ഞാനപീഠ പുരസ്‌കാരം 1998-ല്‍ ആണ് അദ്ദേഹത്തിന് നല്‍കിയത്. 1935-ല്‍ മുംബയില്‍ ആയിരുന്നു ജനനം. കേന്ദ്ര സംഗീത അക്കാദമി ചെയര്‍മാന്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ട് മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹയവദന, യായാതി, തുഗ്ലക് എന്നിവയാണ് പ്രധാന നാടകങ്ങള്‍. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകളും സംവിധാനം ചെയ്തു.
8. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ, ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ ആവില്ല എന്ന നിലപാടില്‍ ഉറച്ച് ജോസ്.കെ.മാണി പക്ഷം. പി.ജെ ജോസഫിന് നിയമസഭാ കക്ഷി നേതാവും, വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാം എന്ന് വാഗ്ദാനം. ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ പി.ജെ ജോസഫ് തയ്യാറായി എങ്കിലും ജോസ്.കെ മാണിയെ ചെയര്‍മാന്‍ ആക്കരുത് എന്നാണ് നിലപാട്
9. രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഒത്തു തീര്‍പ്പിനായി രൂപപ്പെട്ടത് രണ്ട് സമവാക്യങ്ങള്‍ ആണ്. സി.എഫ് തോമസ് ചെയര്‍മാന്‍, ജോസഫ് നിയമസഭാ കക്ഷി നേതാവ്, ജോസ്.കെ.മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നിവയാണ് സമവാക്യങ്ങളില്‍ ഒന്ന്. ജോസ്.കെ.മാണി ചെയര്‍മാനും പി.ജെ. നിയമസഭാകക്ഷി നേതാവും ഇതാണ് രണ്ടാമത്തേത്. ഇരട്ട പദവി വഹിക്കില്ല എന്ന് പി.ജെ. ജോസഫ് നേരത്തെ വ്യക്തമാക്കി ഇരുന്നു എങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത് അനിവാര്യം ആവും
10. നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ ഇന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോര്‍ട്ടായി വൈകിട്ട് ഇറക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു
11. ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചിരുന്നില്ല. എന്നാല്‍, മൂന്ന് വര്‍ഷത്തെ പ്രോഗസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കല്‍ ആഘോഷമായാണ് നടത്തുന്നത്. നിശാഗന്ധി ഓഡിറ്റോറയത്തില്‍ സ്പീക്കര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങില്‍ സ്റ്റീഫന്‍ ദേവസ്സി ഒരുക്കുന്ന കലാവിരുന്നുമുണ്ട്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളും ഇതുവരെ നടപ്പാക്കി എന്ന് വിശദീകരിച്ചാകും പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. തൊഴില്‍ നല്‍കിയതിന്റെ വിവരങ്ങളും പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭക്കണക്കും അടക്കം റിപ്പോര്‍ട്ടിലുണ്ടാകും.