ചണ്ഡിഗഡ് : പഞ്ചാബ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ വിവരിച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധിക്ക് കൈമാറി. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സാഹചര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദു ട്വീറ്റ് ചെയ്തു. അതേ സമയം സിദ്ദു രാജിക്കൊരുങ്ങുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പഞ്ചാബ് മന്ത്രിസഭയിൽ നിന്നും ഉപദേശക സമിതിയിൽ നിന്നും നവ്ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഒഴിവാക്കിയതോടെയാണ് പഞ്ചാബ് കോൺഗ്രസിലെ തമ്മിലടി രൂക്ഷമായത്.
രാഹുൽ ഗാന്ധിയെ കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു
അമരീന്ദർ സിംഗ് മന്ത്രിസഭയിൽ തദ്ദേശവികസന വകുപ്പു മന്ത്രിയായിരുന്നു സിദ്ദു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്!*!ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്. പകരം നൽകിയ വൈദ്യുതി, ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച സിദ്ദു പ്രതിഷേധം അറിയിച്ചു രാഹുലിന് കത്തുനൽകുകയായിരുന്നു.
സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന് ആരോപിച്ച് സിദ്ദുവിനെതിരെ മുഖ്യമന്ത്രി നീങ്ങിയതോടെയാണ് പഞ്ചാബിൽ പ്രതിസന്ധി ഉടലെടുത്തത്.
തിരഞ്ഞെടുപ്പ് കാലത്തുടനീളം അമരീന്ദർ സിംഗ് നവ്ജ്യോത് സിംഗ് സിദ്ദു പോര് കോൺഗ്രസിനെ അലട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപം നൽകിയ എട്ട് ഉപദേശക സംഘങ്ങളിൽ ഒന്നിലും സിദ്ദുവിനെ ഉൾപ്പെടുത്തിയിട്ടില്ല.
പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.
ആരും തന്റെ പുറത്തു കയറി മേയേണ്ടെന്നും കഴിഞ്ഞ 40 വർഷമായി ക്രിക്കറ്ററെന്ന നിലയിലും കമന്റേറ്റർ എന്ന നിലയിലും തന്റെ പ്രകടനം ആർക്കും അവഗണിക്കാനാകില്ലെന്നും സിദ്ദു മറുപടി നൽകിയിരുന്നു.
കേരളത്തെ കൂടാതെ കോൺഗ്രസിന്റെ പ്രതീക്ഷകൾ കാത്ത സംസ്ഥാനമാണ് പഞ്ചാബ്. ആകെയുള്ള 13 സീറ്റുകളിൽ 8 എണ്ണം കോൺഗ്രസ് നേടി. എന്നാൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിലുളള ഭിന്നതയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.