hc

തിരുവനന്തപുരം: വെള്ളക്കെട്ടിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഭാവിയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് കേസെടുത്തത്. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ കക്ഷികളാക്കിയ കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. പേട്ട മൂന്നാംമനയ്ക്കൽ കാവടിയിൽ പ്രസന്നകുമാരി (65), ക്ഷേത്ര പരികർമ്മി പേട്ട പുള്ളി ലെയ്‌ൻ തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (70) എന്നിവരാണ് മരിച്ചത്.

പേട്ട പുള്ളി ലെയിനിൽ നിന്ന് ചാക്ക സ്‌കൂളിന് സമീപത്തേക്കുള്ള ഇടവഴിയിലാണ് വൈദ്യുത കമ്പി പൊട്ടിവീണത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്. ത്രീഫേസ് ലൈനിൽ ഒരെണ്ണമാണ് പൊട്ടിവീണത്. പുലർച്ചെ 5.30 ന് വീട്ടുജോലിക്ക് പോകുകയായിരുന്ന പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്.

നാട്ടുകാരിലൊരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ഉടൻ തന്നെ കെ.എസ്.ഇ.ബിയ്ക്ക് ഈ വിവരം കൈമാറി. അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും അതുവഴി വന്ന പേട്ട മുരുകൻ കോവിലിലെ പരികർമ്മിയായ രാധാകൃഷ്ണനും ഷോക്കേറ്റ് വീണിരുന്നു. മരിച്ച പ്രസന്നകുമാരിയുടെയും രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങൾക്ക് കെ.എസ്.ഇ.ബി.10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ ഇന്നലെ കൈമാറി.