ഗുവാഹട്ടി: ജൂൺ മൂന്നിന് അസാമിൽ നിന്നും പറന്നുയർന്ന ശേഷം കാണാതായ റഷ്യൻ നിർമിത എ..എൻ 32 വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങൾ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തി. അരുണാചൽ പ്രദേശിലെ സിയാംഗ് ജില്ലയിലുള്ള പേയും സർക്കിളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതുവഴി പോകുകയായിരുന്ന ഇന്ത്യൻ വ്യോമസേനയുടെ തന്നെ മി 17 ഹെലികോപ്‌റ്ററാണ് അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
രണ്ട് സുഖോയ് 30 ഫൈറ്റർ വിമാനങ്ങളും ഒരു സി-130 ജെ വിമാനങ്ങളും ഏറെ നാളുകളായി കാണാതായ വിമാനത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഇത് കൂടാതെ വ്യോമസേനാ ഉദ്യോഗസ്ഥരും വിമാനം പതിച്ചെന്ന് കരുത്തപെട്ട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കരസേനാ, വ്യോമസേന, ഇൻഡോ ടിബറ്റൻ അതിർത്തി സേന, എന്നീ വിഭാഗങ്ങളിൽ നിന്നുമുള്ള സൈനികരും തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നു.
ജൂൺ മൂന്നിന് അസാമിലെ ജോർഹെഡിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പറന്ന എ.എൻ.32 വിമാനമാണ് കാണാതായത്. വിമാനത്തിൽ മലയാളിയായ ഫ്ലൈറ്റ് എഞ്ചിനീയർ അനൂപ് കുമാരിനും മറ്റൊരു മലയാളിയെയും കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങൾ അടക്കം 13 പേർ ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമന്നും ലഭിച്ചിട്ടില്ല..