black-rooster-farming

മാംസാഹാരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തിൽ ഒരോ ദിവസം ക്വിന്റൽ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളർത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുണ്ട്. ഇവിടെയാണ് നാടൻ കോഴികളുടെയും കരിങ്കോഴികളുടെയും പ്രാധാന്യം. ആരോഗ്യത്തോടൊപ്പം വരുമാനവും ലക്ഷ്യമിടുന്നയാൾക്ക് ഏറെ അനുയോജ്യമാണ് കരിങ്കോഴി കൃഷി.

നമ്മൾ വിചാരിച്ചയാളേയല്ല കരിങ്കോഴി

മദ്ധ്യപ്രദേശിലെ ജൗബ, ധാർ തുടങ്ങിയ ഗിരിവർഗ പ്രദേശങ്ങളിൽ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. മദ്ധ്യപ്രദേശുകാർക്ക് ഇവൻ കാലാമസിയും നമ്മൾ കേരളീയർക്ക് കരിങ്കോഴിയുമാണ്. വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികൾക്ക് കൂടുതൽ ബലം ലഭിക്കാൻ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുർവേദ മരുന്നുകളിൽ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയിൽ കൊളസ്‌ട്രോളിന്റെ അളവ് നാടൻ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയർന്ന തോതിൽ മെലാനിൻ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങൾക്കും കറുപ്പു നിറമാണ്.

പരിപാലനം

നഗരത്തിരക്കിലും അൽപം സമയവും സ്ഥലവുമുണ്ടെങ്കിൽ കരിങ്കോഴിയെ വളർത്താം. പകൽ സമയങ്ങളിൽ കൂട്ടിൽ നിന്നു പുറത്ത് വിട്ടു വളർത്തുന്നതാണ് കൂടുതൽ നല്ലത്. സ്ഥലപരിമിധി ഉള്ളവർക്ക് ചെറിയ കൂടുകളിലും കരിങ്കോഴിയെ വളർത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകൾ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റർ വലുപ്പമുള്ള ഒരു കൂട്ടിൽ നാലു കോഴികളെ വരെ വളർത്താം. കൂട്ടിൽ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കണം. സ്വന്തമായി അടയിരിക്കാൻ മടിയുള്ളവയാണ് കരിങ്കോഴികൾ. ഇതിനാൽ മറ്റു കോഴികൾക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാൻ. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോൾ മുട്ടയിടീൽ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നൽകാം. വീട്ടിൽ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും.

തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ജനാർദ്ധനൻ നായരുടെ കരിങ്കോഴി കൃഷിയുടെ വിശേഷങ്ങൾ അറിയാം-