തിരുവനന്തപുരം: സ്കൂൾ പ്രവേശനസമയത്ത് വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നുവെന്ന പരാതിയെത്തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45ഓളം എയ്‌ഡഡ് സ്കൂളുകളിലും 15ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. മിക്ക സ്കൂളുകളിലും വ്യാപക ക്രമക്കേടാണ് കണ്ടെത്തി. പ്ലസ്‍വൺ അഡ്മിഷന് വേണ്ടി പി.ടി.എ ആവശ്യപ്പെട്ട പ്രകാരം പതിനായിരങ്ങളുമായി വന്ന രക്ഷിതാക്കളിൽ നിന്ന് വിജിലൻസ് പണം പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലയിലെ വിവിധ മാനേജുമെന്റ് സ്കൂളുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചു. പണം വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചതാണെന്ന് വിജിലൻസ് അറിയിച്ചു.
ചിലസ്കൂളുകളിൽ പി.ടി.എ ഫണ്ടിന് പുറമേ 10,00 രൂപ കൂടി കുട്ടികളിൽ നിന്നും പിരിക്കുന്നുവെന്നും പി.ടി.എക്കായി പിരിക്കുന്ന പണം ബാങ്ക് അക്കൗണ്ടിൽ നിഷേപിക്കാതെ സ്കൂകളിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വിജിലൻസ് അറിയിച്ചു.
ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുക, എയ്‌ഡഡ് സ്കൂളിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ, റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.