ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു
ബ്രിസ്റ്രോൾ: കനത്ത മഴമൂലം ലോകകപ്പിൽ ഇന്നലെ ബ്രിസ്റ്റോളിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ബ്രിസ്റ്റോളിൽ തുടർച്ചയായ രണ്ടാം മത്സരമാണ് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുന്നത് കഴിഞ്ഞ ദിവസം ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരവും കനത്ത മഴമൂലം ഉപേക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ബ്രിസ്റ്റോളിൽ കനത്ത മഴപെയ്യുകയായിരുന്നു. അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചതിന് ശേഷം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.57 ഓടെ ( ഇന്ത്യൻ സമയം വൈകിട്ട് 6.27) മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
നാല് മത്സരങ്ങളിൽ 4 പോയിന്റുമായി ശ്രീലങ്ക പോയിന്റ് ടേബിളിൽ അഞ്ചാമതും നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബംഗ്ലാദേശ് ഏഴാമതുമാണ്. കഴിഞ്ഞ ദിവസം നിര്യാതയായ അമ്മായി അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ശനിയാഴ്ച ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് മലിംഗ മടങ്ങിയെത്തുമെന്നാണ് വിവരം. 17ന് വെസ്റ്റിൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.
നോട്ട് ദ പോയിന്റ്
ഇത്തവണത്തെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളാണ് ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിന് അനുവദിച്ചത്.
മഴമൂലം ഒരു പന്ത് പോലും എറിയാതെ രണ്ട് മത്സരവും ഉപേക്ഷിച്ചു (ശ്രീലങ്ക - പാകിസ്ഥാൻ, ശ്രീലങ്ക - ബംഗ്ലാദേശ്). ആസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം മാത്രമാണ് ഇവിടെ പൂർത്തിയായുള്ളൂ.
അഞ്ചാമത്തെ തവണയാണ് ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുന്നത്. മഴമൂലം ഒരു പന്ത് പോലും എറിയാതെ ഇവിടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ച ലോകകപ്പ് ടൂർണമെന്റായി ഇത്തവണത്തേത് (2 മത്സരം).
തിങ്കളാഴ്ച ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.