balu

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണത്തിനിടയാക്കിയ കാർ ഓടിച്ചതിൽ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യം. കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. എന്നാൽ ബാലഭാസ്ക്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർ അജിയും മൊഴി നൽകി.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലം പള്ളിമുക്കിലുള്ള കടയിൽ ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിക്കാനായി നിറുത്തിയിരുന്നു. പച്ച ഷർട്ടും ബർമുഡയും ധരിച്ച ഒരു യുവാവായിരുന്നു ഇന്നോവോയുടെ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നതെന്നാണ് കടയിലുണ്ടായിരുന്ന യുവാക്കൾ മൊഴി നൽകിയത്. ഇയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ജ്യൂസ് വാങ്ങി പിൻസീറ്റിലിരുന്ന ബാലഭാസ്ക്റിന് നൽകിയെന്നും രണ്ടു പേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നും കടയിലുണ്ടായിരുന്ന യുവാക്കൾ മൊഴി നൽകി.

വിമാനത്താവളത്തിൽ നിന്നും തിരിച്ചുവരുന്നതിനിടെയാണ് യുവാക്കൾ ജ്യൂസ് കടയിൽ കയറിയത്. സെൽഫിയെടുക്കാൻ ബാലഭാസ്കറിന്റെ സമീപത്തെത്തിയപ്പോൾ വാഹനം മുന്നോട്ടുനീങ്ങിയെന്നും സാക്ഷികൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന് മൊഴി നൽകി.

അതിനിടെ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്ക്കറാണെന്ന മൊഴി ദൃക്സാക്ഷിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു. നേരത്തെ പൊലീസിനും സമാനമൊഴിയാണ് അജി നൽകിയത്. ബാലഭാസ്ക്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും അജി പറഞ്ഞു.

ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയും മറ്റൊരു സാക്ഷി നന്ദുവും വാഹനമോടിച്ചത് അർജ്ജുനാണെന്ന ഉറച്ചനിലപാടിലാണ്. സാക്ഷികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം അർജ്ജുന്റെ മൊഴി രേഖപ്പെടുത്തും.