ഷംലി: പടിഞ്ഞാറൻ ഉത്തർപ്രദേശിൽ മാദ്ധ്യമപ്രവർത്തകനെ ക്രൂരമായി ആക്രമിച്ച് പൊലീസ്. ദേശീയ ചാനലായ ന്യൂസ് 24ലെ സ്ട്രിങ്ങാറായ അമിത് ശർമയെയാണ് ഉത്തർ പ്രദേശ് റെയിൽവേ പൊലീസ് മർദിച്ച് അവശനാക്കിയത്. ഇന്നലെയാണ് ഷംലിയിലെ ഒരു ട്രെയിൻ പാളം തെറ്റിയതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ അമിത്തിനെ പൊലീസുകാർ ആക്രമിക്കുന്നത്. മർദ്ദിച്ച ശേഷം മാദ്ധ്യമപ്രവർത്തകനെ ഏറെ നേരം ലോക്കപ്പിലടയ്ക്കുകയും ചെയ്തു. അമിത്തിന്റെ വായിൽ ഇവർ മൂത്രമൊഴിച്ചുവെന്നും പരാതിയുണ്ട്.
#WATCH Shamli: GRP personnel thrash a journalist who was covering the goods train derailment near Dhimanpura tonight. He says, "They were in plain clothes. One hit my camera&it fell down. When I picked it up they hit&abused me. I was locked up, stripped&they urinated in my mouth" pic.twitter.com/nS4hiyFF1G
— ANI UP (@ANINewsUP) June 11, 2019
'സാധാരണ വേഷം ധരിച്ചാണ് അവർ എത്തിയത്. ഇവരിൽ ഒരാൾ കൈയിലുള്ള ക്യാമറ തള്ളി താഴെയിട്ടു. ക്യാമറ എടുക്കാൻ കുനിഞ്ഞപ്പോൾ അവർ എന്നെ അടിച്ച് താഴെയിടുകയും ചെയ്തു. ഇതിന് ശേഷം ഇവർ എന്നെ വിവസ്ത്രനാക്കിയ ശേഷം ലോക്കപ്പിൽ അടച്ചു. എന്റെ വായിൽ മൂത്രമൊഴിക്കുകയും ചെയ്തു.' അമിത് പറയുന്നു. പൊലീസുകാർ അമിത്തിനെ മർദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഫോൺ പിടിച്ചു വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
സംഭവം അറിഞ്ഞ് നിരവധി മാധ്യപ്രവർത്തകർ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തി. ഇവരാണ് അമിത്തിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പൊലീസുകാരുടെ അതിക്രമത്തെ കുറിച്ച് ഇവർ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മാദ്ധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രക്ഷോഭം ആരംഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അമിത്തിനെ പൊലീസുകാർ പുറത്ത് വിട്ടത്. സംഭവത്തിൽ കുറ്റക്കാരായ സ്റ്റേഷൻ എസ്.എച്ച്. ഒയെയും കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.