news

1. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരക്കയില്‍ നിന്നാണെന്ന് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് കേടായ പേരയ്ക്ക കഴിച്ചിരുന്നു. കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് യുവാവ് താന്‍ കേടായ പേരയ്ക്ക കഴിച്ചിരുന്നെന്ന് വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥി പേരയ്ക്ക കഴിച്ചിരുന്നെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.




2. പേരയ്ക്കയില്‍ നിന്നാകം രോഗം വന്നതെന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം. അതേസമയം ഇത് പ്രാഥമിക നിഗമനം ആണെന്നും വവ്വാല്‍ കടിച്ച പേരയ്ക്ക യുവാവ് കഴിച്ചതാണോ എന്ന് ഉറപ്പില്ലെന്നും അവര്‍ വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് സംഘം. നിപ റിപ്പോര്‍ട്ട് ചെയ്തയുടന്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി
3. തുടര്‍ച്ചയായി നിപ രോഗം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെപ്പറ്റി പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 20 വര്‍ഷത്തെ ഗവേഷണങ്ങളുടെ തുടര്‍ച്ചയായി കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗത്തിന്റെ സഹകരണത്തോടെ നിപ വൈറസ് വാഹകരായ വലിയപഴം തീനി വവ്വാലുകളെ കുറിച്ച് സര്‍ക്കാര്‍ ഉടന്‍ സമഗ്ര പഠനം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ പ്രാഥമിക അവലോകനം നടത്തി. അടുത്ത യോഗത്തില്‍ ഗവേഷണം സംബന്ധിച്ച് അന്തിമരൂപരേഖ തയ്യാറാകും. ഗവേഷണത്തില്‍ മറ്റ് വകുപ്പുകളെക്കൂടി സഹകരിപ്പിക്കും
4. പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമ്മനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ കാലം തൃശൂര്‍ പൂരത്തിന്റെ മേളപ്രമാണി ആയിരുന്നു.
5. ചന്ദ്രയാന്‍ 2 ജൂലായ് 15ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ജൂലായ് 15ന് പുലര്‍ച്ചെ 2.51നാണ് വിക്ഷേപണം നടക്കുന്നത് എന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍. ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ പേടകത്തില്‍ ഉണ്ടാകും. ശ്രീഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. സെപ്തംബര്‍ ആറിന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടും.
6. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിംഗ് മൊഡ്യൂളിന് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. 10 വര്‍ഷം മുന്‍പാണ് ചന്ദ്രയാന്‍ 2ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍-2 ദൗത്യത്തിന് ഉള്ളത്. ഹീലിയത്തിന്റെ അളവ് എത്ര എന്ന് അറിയുക ആണ് ഇതില്‍ പ്രധാനം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കി ഇരുന്നു.
7. പെരിയ ഇരട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ഹാജരകാന്‍ കോടതി നിര്‍ദ്ദേശം. കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. ജാമ്യ അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഡി.ജി.പിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് പറഞ്ഞ കോടതി, പ്രോസിക്യൂഷന്റെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും ചോദിച്ചു
8. അല്‍പ്പസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും. ജാമ്യ അപേക്ഷ പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് സംബന്ധിച്ച് വിവരങ്ങള്‍ കൃത്യ സമയത്ത് പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡി.ജി.പി ഓഫീസ് നല്‍കാത്തത് കൃത്യവിലോപമാണ്. പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം
9. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെ.പി.സി.സി. കെ.വി തോമസ് അധ്യക്ഷനായ സമിതിയില്‍ പി.സി വിഷ്ണുനാഥും കെ.പി കുഞ്ഞിക്കണ്ണനും അംഗങ്ങള്‍. പരാജയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ആര്‍ക്ക് എങ്കിലും പങ്കുണ്ടോ എന്നാണ് സമിതി അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
10. ആലപ്പുഴയിലെ ചില അടിയൊഴുക്കുകളാണ് ഷാനിമോളുടെ പരാജയത്തിന് പിന്നിലെന്ന് ആണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയ്ക്ക് എതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിലും അന്വേഷണം നടത്താന്‍ തീരുമാനം. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ശശി തരൂര്‍ അന്വേഷിക്കും. ഇതിനായി സ്വകാര്യ ഏജന്‍സിയുടെ സഹായം തേടാനും കമ്മിറ്റിയുടെ തീരുമാനം
11. തിരുവനന്തപുരം വിമാനത്താവള കേസില്‍ ഡി.ആര്‍.ഐയ്ക്ക് എതിരെ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ മൊഴി. ഡി.ആര്‍.ഐ മര്‍ദ്ദിച്ച് മൊഴി എഴുതി വാങ്ങിച്ചെന്ന് കോടതിയില്‍ പ്രകാശ് തമ്പി. ഡി.ആര്‍.ഐയ്ക്ക് എതിരെ നല്‍കിയ പരാതിയിലാണ് കോടതി പ്രകാശ് തമ്പിയുടെ മൊഴി എടുത്തത്. പ്രകാശ് തമ്പിയെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തല്‍