news

1. സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.




2. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
3. കേന്ദ്ര മന്ത്രി വി. മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. തീരുമാനം, ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സഭയുടെ ഉപ നേതാവ്.രാജ്യസഭയിലെ പാര്‍ട്ടി നേതാവായി തവര്‍ ചന്ദ് ഗെലോട്ടും, ഉപ നേതാവായി പീയുഷ് ഗോയലിനെയും തെരഞ്ഞെടുത്തു കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും. അര്‍ജുന്‍ റാം മേഹ്വാളാണ് ലോക്സഭാ ഡെപ്യൂട്ടി ചീഫ് വിപ്പ് . ലോക്സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സഞ്ജയ് ജെയ്സ്വാളിനെയും, രാജ്യസഭയിലെ ചീഫ് വിപ്പ് നാരായണന്‍ ലാല്‍ പഞ്ചാരിയയേയും തെരഞ്ഞെടുത്തു.
4. എം.ബി.ബി.സ് സീറ്റ് വര്‍ധന സംബന്ധിച്ച വിവാദ ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകള്‍ കൂട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്. ആദ്യ ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തല്‍. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിന് ആണ് സീറ്റുകൂട്ടിയത് . 10 ശതമാനം എം.ബി.ബി.എസ് സീറ്റ് കൂട്ടാനാണ് അനുമതി നല്‍കിയത്.
5. സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഒപ്പം ന്യൂനപക്ഷ പദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയ നടപടിയാണ് വിവാദത്തില്‍ ആയത്. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കി ആയിരുന്നു തീരുമാനം. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതില്‍ വന്‍ വിവാദമാണ് ഉയര്‍ന്നത്.
6. എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ ആണ് പുറത്തിറക്കിയത്. ഇതില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്.ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകള്‍ വലിയ പ്രതിഷേധമാണ് ഉന്നയിച്ചത്
7. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോല്‍വിക്ക് ഇടത് മുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണം എങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
8. ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന നിലപാടാണ് എസ്.എന്‍.ഡി.പി യോഗത്തിന് ഉള്ളത്. സുപ്രീംകോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. എന്നാല്‍ ആ വീഴ്ച മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് തെറ്റാണ്. നവോത്ഥാന മൂലം സംരക്ഷിക്കുന്നതിന് ആണ് വനിതാ മതിലില്‍ സംഘടിപ്പിച്ചത്. രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അതീതമായായി നവോത്ഥാന മൂല്യങ്ങള്‍ വീണ്ട് എടുക്കുന്നതിന് ആണ് വനിതാ മതില്‍ ലക്ഷ്യം ഇടുന്നത് എന്നും വെള്ളാപ്പള്ളി
9. പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വരന്‍ മാരാര്‍ അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിനുള്‍പ്പെടെ പഞ്ച വാദ്യത്തിന് നായകത്വം വഹിച്ചിട്ടുണ്ട്.
10. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരക്കയില്‍ നിന്നാണെന്ന് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് കേടായ പേരയ്ക്ക കഴിച്ചിരുന്നു. കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് യുവാവ് താന്‍ കേടായ പേരയ്ക്ക കഴിച്ചിരുന്നെന്ന് വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥി പേരയ്ക്ക കഴിച്ചിരുന്നെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
11. പേരയ്ക്കയില്‍ നിന്നാകം രോഗം വന്നതെന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം. അതേസമയം ഇത് പ്രാഥമിക നിഗമനം ആണെന്നും വവ്വാല്‍ കടിച്ച പേരയ്ക്ക യുവാവ് കഴിച്ചതാണോ എന്ന് ഉറപ്പില്ലെന്നും അവര്‍ വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് സംഘം. നിപ റിപ്പോര്‍ട്ട് ചെയ്തയുടന്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി
12. തുടര്‍ച്ചയായി നിപ രോഗം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെപ്പറ്റി പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 20 വര്‍ഷത്തെ ഗവേഷണങ്ങളുടെ തുടര്‍ച്ചയായി കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗത്തിന്റെ സഹകരണത്തോടെ നിപ വൈറസ് വാഹകരായ വലിയപഴം തീനി വവ്വാലുകളെ കുറിച്ച് സര്‍ക്കാര്‍ ഉടന്‍ സമഗ്ര പഠനം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ പ്രാഥമിക അവലോകനം നടത്തി. അടുത്ത യോഗത്തില്‍ ഗവേഷണം സംബന്ധിച്ച് അന്തിമരൂപരേഖ തയ്യാറാകും. ഗവേഷണത്തില്‍ മറ്റ് വകുപ്പുകളെക്കൂടി സഹകരിപ്പിക്കും