chandrayan
chandrayan

ബംഗളൂരു: ഇന്ത്യ ആദ്യമായി ചന്ദ്രോപരിതലത്തിൽ ലാൻഡറും റോവറും ഇറക്കുന്ന ചന്ദ്രയാൻ - 2 ദൗത്യം ഐ.എസ്.ആർ.ഒ ജൂലായ് 15ന് പുലർച്ചെ 2.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. സെപ്തംബർ 6നോ 7നോ പേടകം ചന്ദ്രനിൽ ഇറങ്ങും. ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഇന്നലെ പത്രസമ്മേളനത്തിൽ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തി. ചന്ദ്രയാൻ- 2 ന്റെ ഓർബിറ്ററും ലാൻഡറും ഉൾപ്പെടുന്ന പേടകത്തിന്റെ ചിത്രവും ആദ്യമായി പുറത്തുവിട്ടു.

അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ റോവർ ഇറക്കിയിട്ടുള്ളത്. ഈ ക്ലബിലേക്കാണ് ഇന്ത്യയും എത്തുന്നത്.

ചന്ദ്രയാൻ - 2

മൊത്തം ചെലവ് 978 കോടി രൂപ

പേലോഡ് 603 കോടി

വിക്ഷേപണ റോക്കറ്റ് 375 കോടി

ജി.എസ്.എൽ.വി മാർക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം

പേലോഡിൽ ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രജ്ഞാൻ) എന്നിവ

ലാൻഡറിലും റോവറിലും ദേശീയ പതാക പെയിന്റ് ചെയ്യും

റോവറിന്റെ ചക്രങ്ങളിൽ അശോക ചക്രം പതിക്കും

മൂന്നും ഒറ്റ മോഡ്യൂളായി റോക്കറ്റിൽ ഘടിപ്പിക്കും.

മോഡ്യൂളിന്റെ മൊത്തം ഭാരം 3.8 ടൺ

ലാൻഡറിന്റെ അകത്താണ് റോവർ

റോക്കറ്റ് ഭൂഭ്രമണപഥത്തിൽ എത്തുമ്പോൾ മോഡ്യൂൾ വേർപെടും

മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രയാണം ചെയ്യും

ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെടും

ശാസ്‌ത്രീയ ഉപകരണങ്ങളുമായി ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യും

ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡ് ചെയ്യും

അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും.

ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണങ്ങൾ നടത്തും.