തിരുവനന്തപുരം: നിർമാണത്തിലെ അപാകത മൂലം പാലാരിവട്ടം മേല്പാലത്തിലുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിന് ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തും. ഈ മാസം 17നാണ് പരിശോധന. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കോൺക്രീറ്റ് വിദഗ്ധനെകൊണ്ട് പാലം പരിശോധിക്കണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടു. ഐ.ഐ.ടി വിദഗ്ധൻ അളകസുന്ദരമൂർത്തിയും വിദഗ്ദ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും. പണി പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇ.ശ്രീധരന്റെ ഉപദേശം തേടുന്നത്.
പാലാരിവട്ടം മേല്പാലം പൊളിച്ചുനീക്കണമെന്നും തത്‌സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും ശ്രീധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.