തിരുവനന്തപുരം: മദ്യപാനത്തിൽ നിന്നും മോചനം നേടാം എന്ന പരസ്യങ്ങളെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ.സി.ജെ ജോൺ. "അമിത മദ്യാസക്തി രോഗം കുടുംബത്തെ കലക്കുമ്പോൾ ആ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന പ്രസ്ഥാനങ്ങൾക്കു തുറന്ന കച്ചവടം നടത്താൻ അവസരമുണ്ടാകുന്നുണ്ട്. ആർക്കും ഡി അഡിക്ഷൻ പ്രസ്ഥാനങ്ങൾ ഉണ്ടാക്കാവുന്ന നാടാണ് കേരളം. മാർഗ്ഗരേഖകളും പ്രോട്ടോകാളുകളും വേണം.ഇതൊക്കെ ചിട്ടപ്പെടുത്താൻ കെൽപ്പുള്ള ഒരു ഒരു ആധുനിക അഡിക്ഷൻ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാകണം". -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഴുക്കുടിയൻ കുടുംബത്തിന്റെ സമാധാനവും സമ്പത്തുമൊക്കെ ഇല്ലാതാക്കും. കുടി നിർത്താൻ പലതും ചെയ്തു പരാജയപ്പെട്ട നിസ്സഹായരായ വീട്ടുകാരുടെ മുമ്പിലേക്കാണ് ഈ പരസ്യം എത്തുന്നത്. മദ്യപിക്കുന്ന വ്യക്തിയെ കാണേണ്ടതില്ല. അയാൾ അറിയാതെ കൊടുക്കാവുന്ന മരുന്ന് തപാലിലും അയച്ചു കൊടുക്കും. ദുരിതത്തിൽ പെട്ട ഏതു ബന്ധുവും വീണ് പോകും. രോഗിയെ ഒരു വട്ടമെങ്കിലും കണ്ട് ഒരു പരിശോധന നടത്താതെ നൈതീകമായ ഏതെങ്കിലും വൈദ്യ ശാസ്ത്ര ശാഖ ഔഷധം നിശ്ചയിക്കുന്നതായി കേട്ടിട്ടില്ല.
ഈ ഔഷധത്തിന്റെ ചേരുവകൾ എന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഗുണ ഫലങ്ങളുടെ തെളിവ് ഗവേഷണങ്ങളിലൂടെ സ്ഥപിച്ചതായുള്ള പഠനങ്ങളുമില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു മരുന്ന് പൊടിച്ചു ഉണ്ടാക്കുന്നതാണ് ഇത്തരം ചില മരുന്നുകളെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിക്കുമ്പോൾ, മദ്യം കഴിച്ചാൽ വലിയ റിയാക്ഷൻ ഉണ്ടാകും .അത് കൊണ്ട് ആ വിവരം അറിയിച്ചുള്ള രേഖയിൽ രോഗി ഒപ്പിടണം.
അമിത മദ്യാസക്തി രോഗം കുടുംബത്തെ കലക്കുമ്പോൾ ആ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന പ്രസ്ഥാനങ്ങൾക്കു തുറന്ന കച്ചവടം നടത്താൻ അവസരമുണ്ടാകുന്നുണ്ട്. ആർക്കും ഡി അഡിക്ഷൻ പ്രസ്ഥാനങ്ങൾ ഉണ്ടാക്കാവുന്ന നാടാണ് കേരളം. മാർഗ്ഗരേഖകളും പ്രോട്ടോകാളുകളും വേണം.ഇതൊക്കെ ചിട്ടപ്പെടുത്താൻ കെൽപ്പുള്ള ഒരു ഒരു ആധുനിക അഡിക്ഷൻ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാകണം.
എല്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളും അതിന്റെ കീഴിൽ വേണം പ്രവർത്തിക്കാൻ. എക്‌സൈസ് സാമൂഹിക ഉത്തരവാദിത്ത കാശ് നൽകട്ടെ. ഭംഗിയായി നടത്താൻ കഴിവുള്ള മാനസികാരോഗ്യ വിദഗ്ധർ സർക്കാർ സർവീസിൽ തന്നെയുണ്ട്. നിപ്പ ചില കാലങ്ങളിൽ വരുന്നു. മദ്യാസക്തിയുടെ കെടുതികൾ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും സംഭവിക്കുന്നു.എന്നിട്ടും ആ വഴി ശ്രദ്ധേയ പ്രവർത്തനങ്ങളില്ല.കേൾക്കുമോ മന്ത്രി?കേൾക്കാത്തത് കൊണ്ടാണ് ഇമ്മാതിരി പരസ്യങ്ങൾ ഉണ്ടാകുന്നത്. തട്ടിപ്പ് ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ പിറക്കുന്നത്. പറ്റിക്കപ്പെടുന്നവർ മിണ്ടുകയില്ല. അടുത്ത അത്ഭുതം തേടി അവർ അലയുന്നു.
(സി .ജെ )