ദുബായ്: അമേരിക്കൻ ഉപരോധം നിലനിൽക്കുന്നതിനിടയിലും ഇറാനിൽ നിന്നുള്ള പെട്രോളിയം ഉത്പനങ്ങൾ തുടർന്നും വാങ്ങാൻ ജപ്പാൻ തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇറാനിലെത്തിയ ജപ്പാൻ പ്രസിഡന്റ് ഷിൻസോ ആബെയും ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഈ തീരുമാനമുണ്ടായതെന്നാണ് വിവരം. ഇക്കാര്യം ജപ്പാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലെങ്കിലും ഇത്തരമൊരു ഉറപ്പ് ലഭിച്ചതായി ഹസൻ റൂഹാനി വിശദീകരിച്ചു. കഴിഞ്ഞ ദിവസം ആബെയുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് മറ്റ് രാജ്യങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാനായി ഇരുരാജ്യങ്ങൾക്കും ഇടയിൽ ജപ്പാൻ മദ്ധ്യസ്ഥത വഹിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇത് നിറുത്താൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ എണ്ണകയറ്റുമതി കുറയ്‌ക്കുന്നതിനായാണ് അമേരിക്കയുടെ ഈ തീരുമാനം. എന്നാൽ നിലവിൽ അമേരിക്കൻ ഉപരോധം ഭയന്ന് ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ ഇറാനിൽ നിന്നുള്ള എണ്ണയിറക്കുമതി നിറുത്തി വച്ചിരിക്കുകയാണ്. ഇറാനും ജപ്പാനും തമ്മിൽ നല്ല നയതന്ത്ര ബന്ധമുണ്ടെങ്കിലും തങ്ങളുടെ നിർദ്ദേശം അനുസരിച്ച് ഇറക്കുമതി നിറുത്തിയ ജപ്പാൻ ഭരണകൂടത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്‌തു.
ഇതിനിടയിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടായതും. കഴിഞ്ഞ ദിവസം ഒമാൻ കടലിടുക്കിൽ വച്ച് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം ഇറാൻ നടത്തിയതാണെന്നാണ് അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ നിഷേധിച്ചിട്ടുണ്ട്. ഇറാനെ അന്താരാഷ്ട്ര സമൂഹത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഇറാനിയൻ സർക്കാർ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ഇറാനിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ താത്പര്യമറിയിച്ച് ജപ്പാൻ രംഗത്തെത്തിയത്. അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ജപ്പാൻ. യു.എസ് പ്രതിരോധം മറികടന്ന് ജപ്പാൻ ഇറാനിൽ നിന്നും എണ്ണ വാങ്ങാൻ തീരുമാനിച്ചാൽ അമേരിക്കയ്‌ക്ക് അത് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. നിലവിൽ ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തകരാനും ഇത് ഇടയാക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്‌ദ്ധർ പറയുന്നത്.
അതേസമയം, അമേരിക്ക തങ്ങളുടെ മേലുള്ള ഉപരോധം കടുപ്പിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരാതെ പിടിച്ചു നിറുത്താനുള്ള പദ്ധതിയും ഇറാൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഉപരോധം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള പുതിയ നയത്തിന് ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയിട്ടുണ്ട്.എണ്ണ ഇതര സാമ്പത്തിക സംവിധാനത്തിന് ശക്തിപകരാനാണ് തീരുമാനം. വിദേശ വിനിമയ വിപണിയെയും പേയ്‌മെന്റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഓയിൽ ഫ്രീ ഇക്കണോമിക് കണ്ടക്‌ട് എന്നാണ് ഇറാൻ ഇതിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇറാൻ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുമായും സമാധാനത്തിൽ നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഒരുപക്ഷേ ആരെങ്കിലും ഇറാനെതിരെ ആക്രമണം നടത്തിയാൽ അവർക്ക് വേണ്ടി പല സർപ്രൈസുകളും കരുതിവച്ചിട്ടുണ്ടെന്നും ഇറാൻ കൂട്ടിച്ചേർത്തു.