ci-navas

സി.ഐ നവാസിന്റെ തിരോധാനത്തിൽ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർക്കെതിരെ രൂക്ഷവിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. നവാസിന്റെ ഭാര്യയും മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആറോപണവുമായി രംഗത്തെത്തി. അതിനിടെ നവാസിന്റെ സഹപ്രവർത്തകൻ ബിജു സി.ആർ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. "അദ്ദേഹം ഒരു ഭീരുവല്ല. കാലത്തിന്റെ കുത്തൊഴുക്കിൽപെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടേയും അർപ്പണബോധത്തിന്റെയും ആൾരൂപമാണെന്നാണ് ബിജു ഫേസ്ബുക്കിൽ കുറിച്ചത്. .

ബിജു സി.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയരേ..

ഇന്നലെയും ഇന്നുമായി നടക്കുന്ന ഒരു പ്രധാന ചർച്ച എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ IP & SHO ആയിരുന്ന ശ്രീ. നവാസ് സാറിന്റെ തിരോധാനമാണ്.

അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ....

അദ്ദേഹം ഒരു ഭീരുവല്ല.

കാലത്തിന്റെ കുത്തൊഴുക്കിൽപെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും, നീതിയുടെയും, സത്യസന്ധതയുടേയും, അർപ്പണബോധത്തിൻ്റേയും ആൾരൂപമാണ്.

അദ്ദേഹം സ്വന്തം നിലപാടുകളിൽ; അതായത് ശരിപക്ഷ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിനാൽ വലിയ മാനസിക സംഘർഷങ്ങളിലായിരുന്നു എന്ന കാര്യം ശരിയായിരിക്കാം. അതിൽ ചില വിഷമങ്ങൾ എന്നോടും പങ്കുവച്ചിട്ടുണ്ട്. പക്ഷേ അതൊന്നും തളർത്തുന്ന പ്രകൃതക്കാരനല്ല ഞാനറിയുന്ന നവാസ് സർ.

മട്ടാഞ്ചേരിയിലേക്ക് ട്രാൻസ്ഫർ ആയി നിൽക്കുകയായിരുന്നു.

പുതിയ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് ഒന്ന് മാനസിക ഉന്മേഷത്തിനായി മാറി നിൽക്കാൻ പോയതാകാം എന്ന് തന്നെ ഇപ്പോഴും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഞാനറിയുന്ന നവാസ് സാർ ഭീരുവല്ല. കരുത്തനാണ്. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആൾരൂപമാണ്.

കഴിഞ്ഞ ദിവസം എറണാകുളം ACP യുമായി ഉണ്ടായതായി പറയുന്ന കാരണങ്ങൾ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നും ഞാൻ കരുതുന്നില്ല. അതും ഒരു കാരണമാണ് എന്ന് മാത്രം.

സ്വന്തം ഭർത്താവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അറിയാവുന്ന ആളെന്ന നിലയിൽ ആകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ല എന്ന പരാതി നൽകിയത്.

എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.

നവാസ് സാറിനെ പോലെ സത്യസന്ധരും, മികവുറ്റവരുമായ നിരവധി നവാസുമാർ കേരള പോലീസിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ഉള്ള നവാസുമാരെപോലും മാനസികമായി തകർക്കുന്ന ചില ശരികേടുകൾ പോലീസിനുള്ളിൽ ഇന്നും നിലനിൽക്കുന്നു എന്ന് ഈ സംഭവം വിളിച്ചു പറയുന്നു.

ഇത് ഗൗരവമായി കാണുകതന്നെ ചെയ്യും. നവാസ് സാർ തിരിച്ചെത്തിയാലും ഈ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, ഉചിതമായ നടപടികൾ ഉണ്ടാകേണ്ടതാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടനാപരമായി ഏറ്റെടുക്കും.

നവാസ് സാർ തിരിച്ചെത്തും. പക്ഷേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. നവാസ് സാറിനെ അറിയാത്തവർ ഒരു പക്ഷേ അദ്ദേഹം വെറുമൊരു ദുർബലനാണ് എന്ന് കരുതുന്നുണ്ടാകാം.

പക്ഷേ അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം. കരുത്തനും, ധീരനും, സത്യസന്ധനുമായ ഒരു മികച്ച പോലീസ് ഓഫീസറാണ് നവാസ് സർ. അതുകൊണ്ട് ആണ് ഈ സംഭവം ഗൗരവമായി കാണേണ്ടതും.

ഈ സംഭവത്തിൻ്റെ ഗൗരവം ഭരണനേതൃത്വത്തിൻ്റേയും, സംസ്ഥാന പോലീസ് മേധാവിയുടേയും ശ്രദ്ധയിലേക്ക് ഇതിനകം തന്നെ കൊണ്ടുവന്നു കഴിഞ്ഞു.

സമഗ്രമായ അന്വേഷണവും, ഉചിതമായ നടപടികളും ഈ വിഷയത്തിൽ ഉണ്ടാകുക തന്നെ ചെയ്യും.

C.R. ബിജു

ജനറൽ സെക്രട്ടറി

KPOA