trade-deficit

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി മേയിൽ 3.93 ശതമാനം ഉയർന്ന് 3,000 കോടി ഡോളറിലെത്തി. ഇറക്കുമതിച്ചെലവ് 4.31 ശതമാനം വർദ്ധിച്ച് 4,535 കോടി ഡോളറായി. കയറ്റുമതി വളർച്ച നിർജീവമായതിനാലും ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നതിനാലും ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞമാസം ആറുമാസത്തെ ഉയരമായ 1,536 കോടി ഡോളറിലെത്തി. 2018ൽ കുറിച്ച 1,667 കോടി ഡോളറാണ് ഇതിനുമുമ്പത്തെ ഉയരം. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി.

ഇലക്‌ട്രോണിക്‌സ് (51 ശതമാനം), എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (4.4 ശതമാനം), കെമിക്കലുകൾ (20.64 ശതമാനം), ഫാർമ (11 ശതമാനം), തേയില (24.3 ശതമാനം) എന്നിവയാണ് കഴിഞ്ഞമാസം കയറ്റുമതിയിൽ മികച്ച വളർച്ച കുറിച്ചത്. പെട്രോളിയംം ഉത്‌പന്നങ്ങൾ, വസ്‌ത്രങ്ങൾ, ജെംസ് ആൻഡ് ജുവലറി, സമുദ്രോത്‌പന്നങ്ങൾ, കാപ്പി, അരി എന്നിവ നഷ്‌ടം രേഖപ്പെടുത്തി. ക്രൂഡോയിൽ, സ്വർണം ഇറക്കുമതി കൂടിയതാണ് കഴിഞ്ഞമാസം വ്യാപാരക്കമ്മി കുതിക്കാൻ മുഖ്യകാരണം. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 1,244 കോടി ഡോളറാണ്. വർദ്ധന 8.23 ശതമാനം. സ്വർണം ഇറക്കുമതി 37.43 ശതമാനം വർദ്ധിച്ച് 478 കോടി ഡോളറായി.

$5,600 കോടി

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-മേയ് കാലയളവിൽ കയറ്റുമതി വളർച്ച 2.37 ശതമാനമാണ്. 5,600 കോടി ഡോളർ വരുമാനം ലഭിച്ചു. ഇക്കാലയളവിൽ ഇറക്കുമതി 4.39 ശതമാനം വർദ്ധിച്ച് 8,675 കോടി ഡോളറായി. 3,069 കോടി ഡോളറാണ് വ്യാപാരക്കമ്മി.