cpo-murder

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നതിന്റെ ഞെട്ടലിലാണ് കേരളം. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്പാകരൻ (30) ആണ് കൊല്ലപ്പെട്ടത്. സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റി‌ട്ടുണ്ട്.

സുഹൃത്തും മുൻ സഹപ്രവർത്തകനുമായ ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസ് സംഭവത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കൊച്ചിയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സൗമ്യയും അജാസും തമ്മിൽ അടുപ്പത്തിലായിരുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ആ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നും ഇതാണ് സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സൗമ്യ ഇപ്പോൾ വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ ആയിട്ടാണ് ജോലി ചെയ്യുന്നത്. അജാസ് ആലുവ ട്രാഫിക് പൊലീസിലുമാണ്. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന സൗമ്യയെ പ്രതി കാറിടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യയെ വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു. ഒാടുന്ന സൗമ്യയെ അജാസ് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കുപ്പിയിലുണ്ടായിരുന്ന പെട്രോൾ വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

നാട്ടുകാർ എത്തും മുമ്പെ പ്രതി തീകൊളുത്തിയിരുന്നു. ആളിപ്പടർന്ന തീ അജാസിന്റെ ദേഹത്തും സാരമായി പൊള്ളലേഷപ്പിച്ചു. കൊല്ലാൻ തന്നെയാണ് പ്രതി എത്തിയതെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.