ഓവൽ : കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ ശ്രിലങ്കയെ 87 റൺസിന് തകർത്ത് ഓസ്ട്രേലിയ ലോകകപ്പിൽ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി. 335 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 45.5 ഓവറിൽ 247 റൺസിന് പുറത്തായി. 153 റൺസെടുത്ത ഓസീസ് നായകൻ ആരോൺ ഫിഞ്ച് ആണ് കളിയിലെ താരം.
ഓപ്പണിംഗ് വിക്കറ്റിൽ കരുണരത്നയും കുശാൽ പെരേരയും ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഒന്നാംവിക്കറ്രിൽ 115 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചത്ത് സ്റ്റാർക്കാണ്. 52 റൺസെടുത്ത് കുശാലാണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ തിരിമന്നയ്ക്കും (16) അധികം ആയുസുണ്ടായിരുന്നില്ല. സെഞ്ചുറിക്ക് മൂന്ന് റൺസ് അരികെ കരുണരത്‌ന വീണതോടെ ലങ്കയുടെ പതനം തുടങ്ങി. 97 റൺസ് അടിച്ച ലങ്കന്‍ ക്യാപ്റ്റനെ റിച്ചാർഡ്‌സണാണ് പുറത്താക്കിയത്. ഒമ്പത് റൺസെടുത്ത് എയ്ഞ്ചലോ മാത്യൂസ് കൂടി പുറത്തായതോടെ ലങ്ക നാല് വിക്കറ്റിന് 205 റൺസ് എന്ന നിലയിലായി.
42 റണ്‍സെടുക്കുന്നതിനിടയിൽ ശേഷിച്ച ആറു വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. 10 ഓവറിൽ 55 റണ്‍സ് വഴങ്ങിയാണ് സ്റ്റാർക്ക് നാല് വിക്കറ്റെടുത്തത്. റിച്ചാർഡ്‌സൺ മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. ബെഹെറെൻഡോഫ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയൻ ബാറ്റിംഗ് നിര അടിച്ചുകൂട്ടിയത് 334 റൺസാണ്.
അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും തുടക്കത്തിലും മധ്യനിര പുറത്തെടുത്ത ബാറ്റിംഗ് പ്രകടനമാണ് ആസ്ട്രേലിയയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ആരോൺ ഫിഞ്ച് 132 പന്തിൽ 15 ഫോറും അഞ്ചു സിക്‌സും സഹിതം 153 റൺസ് അടിച്ചെടുത്തു. 59 പന്തിൽ 73 റൺസുമായി സ്റ്റീവ് സ്മിത്ത് ഫിഞ്ചിന് പിന്തുണ നല്‍കി. പിന്നീട് മാക്‌സ്‌വെൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 25 പന്തിൽ 46 റൺസെടുത്ത് ദൗത്യം പൂർത്തിയാക്കി.
ഓപ്പണിംഗ് വിക്കറ്റിൽ ഫിഞ്ചും വാർണറും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തുമൊത്ത് 173 റൺസ് അടിച്ചുകൂട്ടി. 49-ാം ഓവറിൽ കാരിയേയും കമ്മിൻസിനേയും റൺഔട്ടാക്കി ഉദാന ലങ്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.