soumya-murder

വള്ളികുന്നം: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെ.എ.പി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളർന്നത്.

അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ,​ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.

അജാസിൽ നിന്ന് വധ ഭീഷണി നേരത്തെ ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മൂത്തമകൻ ഋഷികേശ് പറഞ്ഞിരുന്നു. "എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നെന്ന് മകൻ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു.

കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു" എന്നും സൗമ്യയുടെ മകൻ പറയുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.