1. ആലപ്പുഴ മാവേലിക്കരയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യ പുഷ്പാകരനെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ്. അജാസിന്റെ വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചു. ഇരുവരും തമ്മില്‍ പണമിടപാട് നടന്നിരുന്നു. അജാസില്‍ നിന്ന് സൗമ്യ ഒന്നേകാല്‍ ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് സ്വീകരിച്ചില്ല. പണം തിരികെ നല്‍കാന്‍ അമ്മയ്ക്ക് ഒപ്പമാണ് സൗമ്യ പോയത്. പണം വാങ്ങാതിരുന്ന അജാസ് ഇരുവരെയും കാറില്‍ തിരികെ വീട്ടില്‍ കൊണ്ടുവിട്ടു. ഇതിന് ശേഷമാണ് ഇരുവരുടേയും ബന്ധം വഷളായത്. അജാസിന്റെ ഫോണ്‍ നമ്പര്‍ സൗമ്യ ബ്ലോക്ക് ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
2. ഒരു വര്‍ഷമായി സൗമ്യയെ അജാസ് ഭീക്ഷണിപ്പെടുത്തിയിരുന്നതായി സൗമ്യയുടെ അമ്മയുടെ മൊഴി. അജാസ് ഇതിന് മുമ്പും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീക്ഷണി ഉണ്ടായിരുന്നു. അജാസില്‍ നിന്ന് ഭീക്ഷണി ഉണ്ടെന്ന് എസ്.ഐയെ സൗമ്യ മൂന്ന് മാസം മുമ്പ് അറിയിച്ചു. ഫോണ്‍ ബ്ലോക്ക് ചെയ്ത ശേഷവും മറ്റു നമ്പറുകളില്‍ നിന്ന് വിളിച്ച് അജാസ് ഭീക്ഷണിപ്പെടുത്തി ഇരുന്നു. കടം വാങ്ങിയ പണം അക്കൗണ്ടില്‍ ഇട്ടപ്പോള്‍ തിരികെ സൗമ്യയ്ക്ക് നല്‍കിയെന്നും അമ്മ ഇന്ദിര.
3. അജാസില്‍ നിന്ന് ഭീക്ഷണി ഉണ്ടായിരുന്നു എന്ന് സൗമ്യയുടെ മകനും മൊഴി നല്‍കി. മൂത്ത മകനാണ് പൊലീസിന് മൊഴി നല്‍കിയത്. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണം എന്ന് അമ്മ പറഞ്ഞിരുന്നെന്നും മകന്‍.സൗമ്യ പുഷ്പാകരന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നാല്പത് ശതമാനത്തിലധികം പൊള്ളലേറ്റ പ്രതി അജാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു മാവേലിക്കര കാഞ്ഞിപുഴക്ക് സമീപം നാടിനെ നടുക്കിയ കൊലപാതകം നടന്നത്
4. ചെയര്‍മാന്‍ സ്ഥനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ആരംഭിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ജോസ് കെ. മാണി വിളിച്ച യോഗം അനധികൃതമെന്ന് പി.ജെ ജോസഫ്. കമ്മിറ്റി വിളിക്കാന്‍ തനിക്ക് മാത്രമാണ് അധികാരമെന്ന് ജോസഫ്. പാര്‍ട്ടി വിട്ട് പോകുന്ന സമീപനമാണ് ജോസ് കെ. മാണി സ്വീകരിച്ചിരിക്കുന്നത്. ജോസ് കെ. മാണി സ്വയം പുറത്ത് പോവുന്ന സ്ഥിതിയാണ് ഉള്ളത്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ജോസ് കെ. മാണി സമവായ നീക്കങ്ങള്‍ ഇല്ലാതാക്കി. ഹൈപ്പവര്‍ കമ്മിറ്റിയിലെ 28 പേരില്‍ 15 പേരുടെ പിന്തുണ തനിക്കെന്നും ജോസഫ്. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചു.
5. അതേസമയം യോഗത്തില്‍ മാറ്റമില്ല എന്ന നിലപാടില്‍ ഉറച്ച് ജോസ് കെ.മാണിയും. പരമാവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ലക്ഷ്യം. ജോസ് കെ. മാണി വിഭാഗത്തിന്റെ യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക്. യോഗത്തോടെ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തീരുമാനിക്കും എങ്കിലും നേരത്തെ മാണി പക്ഷത്ത് ഉണ്ടായിരുന്ന സി.എഫ് തോമസ് ,ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുത്തേക്കില്ല. ഇതോടെ മാണി പക്ഷത്ത് വിള്ളലുണ്ടാക്കാന്‍ ജോസഫിന് കഴിയും
6. കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയു മുല്ലപ്പള്ളിയും സമവായ നീക്കം നടത്തിയിരുന്നു. ജോസഫുമായും ജോസ് കെ മാണിയുമായും ഫോണില്‍ സംസാരിച്ചു. ജോസ് കെ. മാണിയുടെ നീക്കത്തിനെതിരെ ജോയ് എബ്രഹാമും രംഗത്ത്. ബദല്‍ യോഗം വിളിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ജോയ് എബ്രഹാം. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഇരുപക്ഷവും. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കാനാണ് ജോസഫ് തീരുമാനിച്ചിരിക്കുന്നത്
7. പശ്ചിമ ബംഗാളില്‍ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഏഴാം ദിവസത്തേക്ക് കടന്ന സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൊല്‍ക്കത്തയില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോകടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന യോഗത്തിന് ശേഷം അറിയിക്കും. പ്രശ്നം പരിഹരിക്കപ്പെടണം എന്ന് ആവശ്യമെന്ന് ഡോക്ടര്‍മാരും അറിയിച്ചു.
8. മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മമത ഉന്നത തല യോഗം വിളിച്ച് സമരം ചെയ്യുന്ന ഡോക്ടമാര്‍ക്ക് സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്നും അത് ഡോക്ടര്‍മാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്നുമാണ് മമത ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സമരം രാജ്യമാകെ വലിയ പ്രതിക്ഷേധമാക്കി കൊണ്ടുവരാന്‍ ഡോക്ടര്‍മാരുടെ സംഘടനയും തീരുമാനം എടുത്തതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം മമതയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
9. ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യാ- പാക് പോരാട്ടം ഇന്ന്. വൈകിട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.
10. പാകിസ്താന്റെ ഓരോ തന്ത്രങ്ങളും അറിയുന്ന രവി ശാസ്ത്രിയും എം.എസ് ധോണിയും ഉള്ളത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ്. ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഓപ്പണിങ്ങിലും നാലാം നമ്പറിലും മാറ്റങ്ങളുണ്ടാകുമോ എന്ന് കണ്ടറിയാം.
11. മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിംഗ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് അമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകില്ല എങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.