തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന സർക്കാർ നിലപാട് ഇടത് ആശയങ്ങൾക്ക് വിരുദ്ധമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ആശയങ്ങളിൽ പിഴവ് വരുത്തിയാൽ അത് ജനവിശ്വാസം തകരുന്നതിനിടയാക്കും. ഇക്കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും ജാഗ്രത കാണിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം പിണറായി വിജയന് കത്ത് നൽകി.
പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്‌കാരത്തിൽ സർക്കാർ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തിൽ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുക എന്നീ കാര്യങ്ങളിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്നും വി.എസ് കത്തിൽപറയുന്നു.
ഇടതുപക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികൾ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി റജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ് റവന്യൂ വകുപ്പ് മന്ത്രിയോടും കത്തിൽ ആവശ്യപ്പെട്ടു.