rahul-gandhi

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് ശേഷം ആദ്യ സമ്മേളനത്തിനായി കോൺഗ്രസ് അംഗങ്ങൾ ലോക്‌സഭയിലേക്ക് എത്തുന്നത് പരിഹരിക്കാനാവാത്ത നിരവധി പ്രശ്‌നങ്ങൾ ബാക്കി വച്ച്. ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ലഭിക്കാത്തതും ലോക്‌സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തതും മൂലം നാഥനില്ലാതെയാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് എത്തുന്നത്. ഇതിനിടയിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിനായി പോയതും കോൺഗ്രസിന് തിരിച്ചടിയാണ്. അതേസമയം, കേരളത്തിൽ നിന്നുള്ള 19 പേരടക്കം കോൺഗ്രസിന്റെ എല്ലാ എം.പിമാരും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എന്നാൽ വിദേശ പര്യടനത്തിലുള്ള രാഹുൽ ഗാന്ധി ഇന്ന് തന്നെ തിരിച്ചെത്തുമോയെന്നും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമോ എന്നും ഇതുവരെ ഉറപ്പായിട്ടില്ല.

തിരഞ്ഞെടുപ്പിലേറ്റ തോൽവിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും അവകാശപ്പെടാനാവാത്ത വിധം കോൺഗ്രസിനെ തളർത്തിയത്. ഇതിന് പുറമെ ഇരുസഭകളിലെയും നേതാവിനെ തിരഞ്ഞെടുക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുസഭകളിലെയും കക്ഷി നേതാക്കളെ സോണിയാ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ലോക്‌സഭയിലെ കോൺഗ്രസിന്റെ കക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ ഇത്തവണ തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ ഇത്തവണ രാഹുൽ ഗാന്ധി തന്നെ ചുമതല ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. എന്നാൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം പോലും ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ഇതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം, പ്രൊട്ടെം സ്‌പീക്കറായി നിശ്‌ചയിച്ചിട്ടുള്ള മദ്ധ്യപ്രദേശ് എം.പി ഡോ. വീരേന്ദ്രകുമാർ ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം അൽപ നേരത്തിനകം ലോക്‌സഭയിലെ സ്‌പീക്കറുടെ ചേംബറിൽ എത്തി ചുമതലയേൽക്കും. പ്രൊട്ടെം സ്‌പീക്കറെ സഹായിക്കുന്ന എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഭർതൃഹരി മഹ്‌താബ് എന്നിവർ ചേംബറിൽ വീരേന്ദ്രകുമാറിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കലും സ്‌പീക്കറെ തിരഞ്ഞെടുക്കലുമാണ് പ്രൊട്ടെം സ്‌പീക്കറുടെ ചുമതല.

രാവിലെ 11 മണിക്ക് ആദ്യം മന്ത്രിസഭാംഗങ്ങളും തുടർന്ന് ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.പിമാരും പ്രൊട്ടെം സ്‌പീക്കർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 542 അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടു ദിവസം നീണ്ടു നിൽക്കും.

നിരവധി പുതിയ അംഗങ്ങളുള്ള സഭയിൽ പുതിയ ആശയങ്ങൾ വിരിയട്ടെയെന്ന് സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമ്മേളനത്തിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് അടക്കമുള്ള സുപ്രധാന ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണവും അദ്ദേഹം തേടിയെന്ന് യോഗ തീരുമാനം അറിയിച്ച പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. പശ്‌ചിമ ബംഗാളിലെ സംഭവങ്ങളും യോഗത്തിൽ ചർച്ചയായിരുന്നു.