mani-km

ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ മാസങ്ങളായി പുകഞ്ഞുനീറിയ തർക്കം ഒടുവിൽ പിളർപ്പിൽ കലാശിച്ചിരിക്കുകയാണ്. ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിൽ നിയമയുദ്ധത്തിനും കളമൊരുങ്ങിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ആവർത്തിച്ചു നിരസിച്ച പി.ജെ. ജോസഫിനെ വെല്ലുവിളിച്ച് ജോസ് വിഭാഗം ഇന്നലെ യോഗം ചേർന്നതോടെയാണ് പാർട്ടി പിളർന്നതായി പ്രഖ്യാപിക്കപ്പെട്ടത്. വളരും തോറും പിളരുമെന്ന വിശേഷണം കേരളത്തിൽ സ്വന്തമാക്കിയിട്ടുള്ള ഏക രാഷ്ട്രീയ പാർട്ടിയാണ് കേരളകോൺഗ്രസ്. കഴിഞ്ഞ ദിവസത്തെ പിളർപ്പിനെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇടതുമുന്നണിയിൽ നിൽക്കക്കള്ളിയില്ലാതെ അഭയാർത്ഥികളായി വന്നവരാണ് പിജെ ജോസഫ് വിഭാഗം അവസരം കിട്ടിയപ്പോൾ തനിസ്വഭാവം കാണിച്ചുവെന്ന് അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഹാനായ മാണിസാർ മരിച്ച ഒഴിവിൽ മകൻ ജോസൂട്ടിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു.

തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്. കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ചും അങ്ങനെ തന്നെ. മരിച്ചു പോയ മാണിസാറിന്റെ ഏക ആൺസന്തതിയാണ് ജോസ്. നിലവിൽ പാർലമെന്റംഗമാണ്; അപ്പനുളളപ്പോൾ തന്നെ പാർട്ടിയുടെ പരമോന്നത നേതാവായി അണികൾ അംഗീകരിച്ചിരുന്നു താനും. പാലാ മെത്രാന്റെ അംഗീകാരവും അത്യുന്നത കർദ്ദിനാളിന്റെ ആശീർവാദവുമുണ്ട്. ഇതിനൊക്കെയുപരി സംസ്ഥാന കമ്മറ്റിയിലെ മഹാഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2009ലെ തെരഞ്ഞെടുപ്പു തോൽവിക്കു ശേഷം ഇടതുപക്ഷ മുന്നണിയിൽ നിൽക്കക്കളളിയില്ലാതെ അഭയാർത്ഥികളായി വന്നവരാണ് പിജെ ജോസഫും മോൻസും കുർളാനും. അവരോടൊപ്പം വന്ന ഫ്രാൻസിസ് ജോർജും ആന്റണി രാജുവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മറുകണ്ടം ചാടി. ഇപ്പോൾ ഔസേപ്പച്ചനും തനിസ്വഭാവം കാണിച്ചു. അതിൽ അത്ഭുതമില്ല.

കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളർന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കർത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല.

ഇന്ത്യയുടെ ഫെഡറൽ ഭരണഘടനയിലും ചേരിചേരാനയത്തിലും വിശ്വസിക്കുന്ന, കർഷകരുടെയും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെയും ക്ഷേമശ്വൈര്യങ്ങൾ കാംക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. അതുകൊണ്ട് തല്ക്കാലം യുഡിഎഫിലും യുപിഎയിലും ഉറച്ചു നിൽക്കാൻ ഉദ്ദേശിക്കുന്നു. സിപിഎമ്മിനോടോ ബിജെപിയോടോ അയിത്തമില്ല. കർഷക ന്യൂനപക്ഷ താല്പര്യമാണ് പരമ പ്രധാനം

.

ജോസ് കെ മാണിയുടെ സുദൃഢ കരങ്ങളിൽ കർഷകരുടെയും കത്തോലിക്കരുടെയും ഭാവി സുരക്ഷിതമായിരിക്കും; ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

കേരള കോൺഗ്രസ് സിന്ദാബാദ്!
ജോസ് കെ മാണി സിന്ദാബാദ്!
കർഷക ഐക്യം സിന്ദാബാദ്!