major-ravi

എറണാകുളം: എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജർ രവി. തന്റെ സഹോദരന്റെ ഭാര്യയോട് എ.സി.പി മോശമായി പെരുമാറിയെന്നാണ് മേജർ രവി ആരോപിക്കുന്നത്. ഇതിനെ തുടർന്ന് എ.സി.പി സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരൻ ഏറെ മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും മേജർ രവി വെളിപ്പെടുത്തി. പി.എസ് സുരേഷ്‌കുമാർ പട്ടാമ്പിയിൽ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും മേജർ രവി പറഞ്ഞു.

എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാൾ ദുരുപയോഗം ചെയ്തത്. സുരേഷ് കുമാറിൽ നിന്നും ഈ അനുഭവം ഉണ്ടായതിനെത്തുടർന്ന് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയാറായില്ല. ഇനിയും ഇക്കാര്യത്തിൽ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മേജർ രവി വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ നാടുവിട്ട് പോകുകയും പിന്നീട് തിരികെ എത്തുകയും ചെയ്ത സി.ഐ നവാസിന്റെ സംഭവത്തോടെയാണ് സുരേഷ് കുമാറിന്റെ പേര് മാദ്ധ്യമങ്ങളിൽ നിറയുന്നത്.

സുരേഷ്‌കുമാർ ഏൽപ്പിച്ച മാനസിക പീഡനം മൂലമാണ് സി.ഐ നവാസ് നാടുവിട്ട് പോകുന്നത്. പീഡനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി നവാസിന്റെ ഭാര്യ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തന്നെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച നവാസിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിലെത്തിയ നവാസിന്റെ മൊഴിയെടുത്തത് ഡി.സി.പി പൂങ്കുഴലിയാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സി.ഐ ആണ് നവാസ്.