കൊച്ചി : നിർമ്മാണത്തകരാർമൂലം അടച്ച പാലാരിവട്ടം ഫ്ളൈ ഓവർ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും കാൺപൂർ എെ.എെ.ടിയിലെ കോൺക്രീറ്റ് വിദഗ്ദ്ധൻ ഡോ. മഹേഷ് ടാണ്ടനും പരിശോധിച്ചു. ഇന്നലെ രാവിലെ എട്ടിന് പാലത്തിന്റെ അടിഭാഗത്തു നിന്നാരംഭിച്ച പരിശോധന പത്തു വരെ നീണ്ടു. ചെന്നെെ എെ.എെ.ടിയിലെ സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധൻ ഡോ.പി. അളകസുന്ദരമൂർത്തി, സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങളായ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അശോക്‌കുമാർ, ബ്രിഡ്‌ജസ് വിഭാഗം ചീഫ് എൻജിനിയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനിയർ ജീവൻരാജ് എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു .
പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ദ്ധനാണ് അളകസുന്ദരമൂർത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന. പരിശോധനകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. പാലത്തിന്റെ കൂടുതൽ സാമ്പിളുകൾ പരിശോധിച്ചശേഷം ശ്രീധരനും സംഘവും ഈയാഴ്ചതന്നെ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും. അറ്റകുറ്റപ്പണികൾകൊണ്ട് ശാശ്വത പരിഹാരമുണ്ടാകില്ലെന്നും പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും നേരത്തേ ശ്രീധരൻ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് കൺസ്ട്രക്‌ഷൻസിന്റെ ഒാഫീസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഫോറൻസിക് വിദഗ്ദ്ധർക്ക് അയയ്ക്കാൻ വിജിലൻസ് തീരുമാനിച്ചു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്.