shashi-tarur-

ന്യൂഡൽഹി : നിയുംക്ത എം.പിമാർ ഇന്നാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്ന് തിരുവനന്തപുരത്തിന്റെ പ്രതിനിധി ശശി തരൂർ എം.പി ഒഴികെയുള്ളവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ക്രിക്കറ്റ് ആരാധകൻ കൂടിയായ ശശി തരൂർ ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് എത്താൻ കഴിയാത്തത്. നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് തരൂർ ലോക്‌സഭാ സെക്രട്ടറിയെ അറിയിച്ചിരുന്നത്.

അതെ സമയം ശശി തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് കടലാക്രമണ ദുരിതങ്ങൾക്കിടെ എം.പി ലണ്ടനിൽ ക്രിക്കറ്റ് കളി കാണാൻ പോയതിനെതിരെയാണ് അമർഷം പുകയുന്നത്. ഇതിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ശശിതരൂരിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റ് കാണാം:

പ്രിയപ്പെട്ട Shashi Tharoor MP, നിങ്ങൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തീരദേശ ജനതയെ ഒരുമാതിരി മണ്ടന്മാർ എന്ന് വിചാരിക്കരുത്. റോം കത്തിയപ്പോൾ തന്റെ കൊട്ടാരത്തില്‍ വീണവായിച്ചിരുന്ന നീറോ ചക്രവർത്തിയെപോലെയാണ് താങ്കൾ ഇപ്പോൾ പെരുമാറുന്നത്.

ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ സർവ്വത്ര ചാനലുകളും പുറത്തു വിട്ട സർവ്വേ ഫലങ്ങളിലും താങ്കൾ തോൽക്കുമെന്ന് പറഞ്ഞപ്പോഴും ഇല്ല ഇവിടെ 'ശശി തരൂർ വിജയിക്കും'. 'ശശി തരൂർ മാത്രമേ വിജയിക്കൂ' എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരേ ഒരു വിഭാഗം ജനങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ അത് ഞങ്ങൾ തിരുവനന്തപുരത്തെ തീരദേശ വാസികൾ മാത്രമാണ്. അത്രയ്ക്ക് വിശ്വാസമാണ് ഞങ്ങൾക്ക് കോസ്റ്റൽ ബെൽറ്റിലുള്ള വോട്ടർമാരിൽ. ഇവിടെ താങ്കൾക്ക് മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു വിട്ടതിൽ ഞങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. അത് താങ്കൾക്കും നിശ്ശേധിക്കാനാവില്ല.

ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ തീരദേശ ജനത വലിയതുറ, പൂന്തുറ, ശംഘുമുഖം, തോപ്പ് തുടങ്ങിയ തീരദേശ മേഖലകളിൽ കടലാക്രമണവും പ്രകൃതി ക്ഷോഭവും മൂലം സ്വന്തം ഭവനങ്ങൾ നഷ്ട്ടപ്പെട്ടു വിലപിക്കുകയും പൊതുവിദ്യാലയങ്ങളിൽ അഭയാര്‍ത്ഥികളെപോലെ അഭയം പ്രാപിച്ചു കഴിയുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് വേണ്ട പുനരധിവാസ പദ്ധതികളെക്കുറിച്ചു സർക്കാരുമായി ആലോചിച്ചു വേണ്ട നടപടികൾ കൈക്കൊള്ളേണ്ട താങ്കൾ അങ്ങ് ഇംഗ്ലണ്ടിൽ പോയി ക്രിക്കറ്റ്‌ കണ്ടു രസിച്ചിരിക്കുന്നതു ശുദ്ധ തെമ്മാടിത്തരമാണ്.

പ്രത്യേകിച്ചു താങ്കളുടെ പാർലമെന്റിലേക്കുള്ള രണ്ടാം വട്ട വിജയത്തിൽ താങ്കളേക്കാൾ മുന്നിൽ നിന്ന ഓ. രാജഗോപാലിനെ മറികടന്നു 15000-ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താങ്കളെ വിജയിപ്പിച്ചത് തീരദേശത്തെ വോട്ടര്‍മാര്‍ മാത്രമാണ്. അന്ന് സാമൂഹീക ജാതി സമവാക്യങ്ങള്‍ എല്ലാം താങ്കളെ കയ്യൊഴിഞ്ഞപ്പോള്‍ താങ്കളെ അകമഴിഞ്ഞ് സഹായിച്ച ഒരു സമൂഹം തീരദേശമാണ് എന്ന സത്യം മറക്കരുത്. താങ്കളെപ്പോലെ തന്നെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരാണ് അടൂര്‍ പ്രകാശ് MP യും ഹൈബി ഈഡൻ MP യും അവർ രണ്ടാളും കടലാക്രമണ മേഖലകളിൽ പൂർണ്ണമായും ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു. അവരെകണ്ടെങ്കിലും ചിലകാര്യങ്ങൾ പഠിക്കൂ.

രണ്ടുദിവസങ്ങൾക്കു മുമ്പ് അങ്ങ് ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനും തൊട്ടുമുമ്പ് ഒരു മിന്നൽ സന്ദർശനം പോലെ വന്നു ശംഘുമുഖം കടപ്പുറത്തെ കടലാക്രമണം നടന്ന ഭാഗം സന്ദർശിച്ചു ആളുകളുടെ കണ്ണിൽ പൊടിയിടാൻ കാണിച്ച ആ നാടകമൊന്നും ഇനി ഇങ്ങോട്ടേക്കു ഇറക്കിയാൽ വിലപ്പോകില്ല. എന്തെങ്കിലും ഒരത്യാഹിതം സംഭവിച്ചു കഴിഞ്ഞു വളരെ അത്യാവശ്യമായി താങ്കളുടെ ഓഫീസിലേക്കോ താങ്കൾ ഓഫീസിൽ കുടിയിരുത്തിയിരിക്കുന്ന നല്ലവന്മാരായ സ്റ്റാഫുകളെയോ ഫോണിൽ വിളിച്ചാൽ അവരാരും ഫോണെടുക്കാറില്ല.

തിരുവനന്തപുരത്തെ ഏതെങ്കിലും വോട്ടർമാർക്ക് സംശയമുണ്ടെങ്കിൽ എന്നോട് തരൂരിന്റെ സ്റ്റാഫ്‌ ആയ പ്രവീണിന്റെ നമ്പർ ഇൻബോക്സിൽചോദിക്കൂ ഞാനിട്ടുതരാം വിളിച്ചു നോക്കുകയോ വാട്സ്‌ആപ്പ് വഴി മെസ്സേജ് അയച്ചു നോക്കുകയോ ചെയ്തു നോക്കൂ. കണ്ടഭാവം കാണിക്കില്ല ആ മഹാൻ. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പുവരെ ഈ മഹാന്മാർ എല്ലാം ബൂത്ത്‌ ലെവലിൽ പ്രവർത്തിച്ച മിനിമം 3 പ്രവർത്തകരെയെങ്കിലും സ്ഥിരം ഇങ്ങോട്ട് വിളിച്ചോണ്ടിരുന്നവന്മാരാണ്. കാര്യം കഴിഞ്ഞപ്പോൾ അവന്മാർ തനിക്കൊണം കാണിച്ചു തുടങ്ങി.

അതുകൊണ്ട് തരൂർ സാറെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടു പ്രതികരിക്കാതിരിക്കാൻ ഞങ്ങൾ പാർട്ടിയുടേയോ നേതാക്കളുടെയോ അടിമകൾ അല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. എത്രയും വേഗം മടങ്ങി വന്ന് തിരുവനന്തപുരത്തെ തീരദേശ ജനനതയുടെ ആവശ്യങ്ങൾവളരെ ഗൗരവത്തോടെ തന്നെ കണ്ട് അവർക്ക് വേണ്ട റീഹാബിലിറ്റേഷൻ പ്രോസസുകൾ അടിയന്തിരമായി തന്നെ ചെയ്തുകൊടുക്കാൻ മുൻകൈ എടുക്കണമെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ്‌ ചുരുക്കുന്നു.