binoy

മുംബായ്: ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകി. പരാതിയിൽ ബിനോയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബീഹാർ സ്വദേശിനിയായ യുവതി ഉന്നയിച്ചിരിക്കുന്നത്.

പരാതി ഇങ്ങനെ...

ഒരു ദരിദ്ര കുടുംബത്തിലാണ് താൻ ജനിച്ചത്. 2007ൽ പിതാവ് മരിച്ചു. ശേഷം മുംബയിലെ സഹോദരിയുടെ വീട്ടിലെത്തി അവിടെനിന്ന് ഡാൻസ് പഠിച്ച് 2009ൽ ചില സുഹൃത്തുകളുടെ സഹായത്തോടെ ദുബായിലേക്ക് പോയി, ഡാൻസ് ബാറിൽ ജോലിക്ക് കയറി. ബാറിലെ നിത്യ സന്ദർശകനായിരുന്നു ബിനോയ്. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസാണെന്നും പറഞ്ഞ് തന്നെ പരിചയപ്പെട്ടു. മിക്കപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി, ജോലി ഉപേക്ഷിക്കാൻ തയ്യാറായാൽ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി.

ബിനോയിയുടെ വീട്ടിൽ താൻ പോയിട്ടുണ്ട്. 2009 നവംബറിൽ ബിനോയിൽ നിന്ന് ഗർഭം ധരിച്ചു. 2010 ജൂലൈ 22ന് ആൺകുഞ്ഞിന് ജന്മം നൽകി. അതിനുശേഷം തിരിച്ച് മുംബയിലേക്ക് പോയി. തന്നെ വിവാഹം കഴിച്ചോളാമെന്ന് അമ്മയ്ക്കും സഹോദരിക്കും വാഗ്ദാനം നൽകി. അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചു. ബിനോയ് ദുബായിൽ നിന്ന് ഇടയ്ക്കിടെ വന്നുപോയി. വീടിന്റെ വാടകയും വീട്ടുചെലവുമൊക്കെ നോക്കിയിരുന്നത് ബിനോയിയായിരുന്നു.

എന്നാൽ 2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. അങ്ങോട്ട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് അറിയുന്നത്. 2019 ൽ വീണ്ടും താൻ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിനോയിയുടെ കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർ തന്നെ ഭീഷണിപ്പെടുത്തി.

ബിനോയിക്കെതിരെ മുംബയ് ഓഷിവാര പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 33 കാരിയായ യുവതി പരാതി നൽകിയത്. അതേസമയം ഇത് ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നും കേസ് നിയമപരമായി നേരിടുമെന്നുമാണ് ബിനോയിയുടെ പ്രതികരണം.