ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി മുതിർന്ന നേതാവും പശ്ചിമ ബംഗാളിൽ നിന്നുള്ള എം.പിയുമായ ആധിർ രഞ്ജൻ ചൗധരിയെ തിരഞ്ഞെടുത്തു. സ്ഥാനത്തേക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ചൗധരിയെ തിരഞ്ഞെടുത്തത്.പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ എല്ലാ പ്രധാന സെലക്ഷൻ കമ്മിറ്റികളിലും ചൗധരിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്.
കോൺഗ്രസ് സഭാകക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഖാർഗെയുടെ അസാന്നിധ്യത്തിൽ രാഹുൽ തന്നെ കക്ഷിനേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് പോലും തുടരാൻ ഇല്ലെന്നായിരുന്നു രാഹുലിന്റെ തീരുമാനം. തുടർന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരുടെ അടക്കം പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ ചൗധരിക്ക് നറുക്ക് വീഴുകയായിരുന്നു. അഞ്ച് തവണ പാർലമെന്റ് അംഗമായിരുന്ന പരിചയം കണക്കിലെടുത്താണ് ചൗധരിയെ കക്ഷിനേതാവാക്കാൻ തീരുമാനിച്ചത്. എൻ.ഡി.എയുടെ ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർലയ്‌ക്ക് എതിർ സ്ഥാനാർത്ഥിയെ നിറുത്തേണ്ടെന്നും ഇന്ന് ചേർന്ന കോൺഗ്രസ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ലോക്‌സഭാ, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്ന ലക്ഷ്യതത്തോടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. നേരത്തെ കോൺഗ്രസ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ എതിർത്തിരുന്നു.
അതിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവർ ഇന്ന് സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു. യു.പി.എ അദ്ധ്യക്ഷയെന്ന നിലയിൽ സോണിയാ ഗാന്ധിക്ക് നേരത്തെ സത്യപ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്ന അപേക്ഷ പരിഗണിക്കാത്തത് ഇന്നലെ സഭയിൽ ചെറിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. 2014ൽ എൻ.ഡി.എ അദ്ധ്യക്ഷനും യു.പി.എ അദ്ധ്യക്ഷയ്‌ക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻഗണന നൽകിയിരുന്നു. അപേക്ഷ അംഗീകരിക്കാതെ വന്നതോടെ ഇന്ന് യു.പിയിലെ അംഗങ്ങൾക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌തുകൊള്ളാമെന്ന് സോണിയ അറിയിക്കുകയായിരുന്നു.