തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബീഹാർ സ്വദേശിനിയായ യുവതി. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണ്. ബിനോയ് കൊടുത്തിരിക്കുന്ന കേസിനെയും നിയമപരമായി തന്നെ നേരിടും. തന്റെ കുട്ടിയുടെ അച്ഛൻ ബിനോയ് ആണ്. പാസ്‌പോർട്ടിൽ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വിനോദിനി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണെന്നും യുവതി പറഞ്ഞു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും അവർ വ്യക്തമാക്കി.
വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു പരാതിയിൽ ബിനീഷിനെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.
ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്‌റ്റിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസപെക്ടർ ശൈലേഷ് പസൽവാർ പറഞ്ഞു.