1.2005 ല്‍ നടന്ന അയോധ്യ ഭീകരാക്രമണക്കേസില്‍ നാലു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അലഹാബാദ് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ആക്രമണത്തില്‍ അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികളടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ് ഇര്‍ഫാന്‍, ആഷിഖ് ഇഖ്ബാല്‍, ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് നസീംഎന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്
2.ഭീകരവാദികള്‍ക്ക് സഹായം ചെയ്തതിനും ഗൂഢാലോചനയില്‍ പങ്കെടുത്തുതിനുമാണ് 5 പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് അസീസിനെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. ആയുധധാരികളായ ഭീകരര്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് കയറി ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകകരെ വധിച്ചു. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു.
3.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പങ്കെടുക്കില്ല. നരേന്ദ്രമോദിയുടെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ പിന്തുണക്കാന്‍ ആകാത്തതിനെ തുടര്‍ന്നാണ് മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നാളെ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ മോദി ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ചര്‍ച്ച ചെയ്‌തേക്കും. നേരത്തെ മോദി രണ്ടാമതും അധികാരത്തിലേറിയ ശേഷം നടത്തിയ ആദ്യത്തെ നിതി ആയോഗ് യോഗത്തിലും മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല.
4.യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനര്‍ദി പാര്‍ലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തെഴുതി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉടന്‍ തീരുമാനമെടുക്കേണ്ട വിഷയമല്ല. ഭരണഘടന വിദഗ്ധരുമായും തെരഞ്ഞെടുപ്പ് വിദഗ്ധരുമായും ചര്‍ച്ച നടത്തണമെന്നും മമത കത്തില്‍ വ്യക്തമാക്കി. ചുരുങ്ങിയത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പറെങ്കിലും നല്‍കി ഒറ്റതെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായമാരായുകയെങ്കിലും വേണം. എന്നു മമത കത്തില്‍ ചൂണ്ടി കാട്ടി. അങ്ങനെയെങ്കില്‍ തങ്ങളുടെ അഭിപ്രായവും എഴുതി നല്‍കാമെന്നും മമത കത്തില്‍ പറഞ്ഞു. 28 സംസ്ഥാനങ്ങളിലെ 117 ജില്ലകളെ തെരഞ്ഞെടുത്ത് പ്രത്യേക വികസനം നടത്തുന്ന പദ്ധതിയെയും മമത എതിര്‍ത്തു. എല്ലാ ജില്ലകളിലും വികസനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഏതെങ്കിലും ചില സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് വികസനമെത്തിക്കുകയല്ല ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
5.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധുവായ ടി കെ അദീബിനെ നിയമിച്ചതിനെതിരെ മന്ത്രി ജലീലിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരനായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് ഫിറോസിന് മുന്നറിയിപ്പ് നല്‍കി ജസ്റ്റിസ് പി ഉബൈദ് . കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ഫിറോസിനോട് കോടതി ചോദിച്ചു.
6.കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ കോടതി സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി ജസ്റ്റിസ് പി ഉബൈദ് ഉത്തരവായി.
7 . മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ കോണ്‍സ്റ്റബിള്‍ അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.അജാസിനെതിരെ വകുപ്പ് തല അന്വേഷണം നടത്തുവാനും എറണാകുളം റൂറല്‍ എസ് പി ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു അജാസ് ചികിത്സയിലാണ്. ആലുവ ട്രാഫിക് സ്റ്റേഷനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അജാസ് കഴിഞ ഒരാഴ്ചയായി അവധിയിലായിരുന്നു.
8.ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നാണ് നേതാക്കളുടെ ആദ്യ പ്രതികരണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു . കേസില്‍ സിപിഎം ഇടപെടില്ല. ആരോപണ വിധേയര്‍ തുടര്‍ നടപടികള്‍ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു .
9.പരാതിക്കാരിയെ അറിയാമെന്ന് വിശദീകരിച്ച ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വെളിപ്പെടുത്തി. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കം.
10.അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് പുറത്ത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ബിഹാര്‍ സ്വദേശിയായ യുവതി 2018 ഡിസംബറില്‍ ബിനോയ് കോടിയേരിയ്ക്ക് കത്ത് അയച്ചത്. കുഞ്ഞിന്റെ ചിലവിനായാണ് തുക ചോദിച്ച് യുവതി കത്ത് അയച്ചത്. കത്ത് കിട്ടിയതിന് പിന്നാലെ ബിനോയ് യുവതിയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടേത് പണം തട്ടാനുള്ള ശ്രമമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജിയ്ക്ക് നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരി.
11. വിവാഹ രേഖ വ്യാജമായി നിര്‍മ്മിച്ചതാണ്. വിവാഹരേഖയില്‍ പറയുന്ന ദിവസം വിദേശത്ത് ആയിരുന്നു എന്നും കഴിഞ്ഞ ഏപ്രില്‍ 12ന് നല്‍കിയ പരാതിയില്‍ ബിനോയ്. ലൈംഗിക ആരോപണത്തില്‍ ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി ഉറച്ച് നില്‍ക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ആണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഏത് തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണ്. ബന്ധത്തിന് തെളിവുകളുണ്ട്. ഡി.എന്‍.എ പരിശോധന അടക്കം നടത്താന്‍ ഒരുക്കമാണെന്നും ബിനോയ് നല്‍കിയ പരാതിയെ നേരിടുമെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു