ന്യൂഡൽഹി : ലോക്‌സഭയിൽ ബി.ജെ.പി എം.പിമാരുടെ വന്ദേമാതരം വിളികൾക്കെതിരെ സമാജ് വാദി പാർട്ടി എം.പി ഷഫീഖുർ റഹ്മാൻ ബർഗ് രംഗത്തെത്തിയത് വിവാദമായി. വന്ദേമാതരം വിളിക്കാൻ തനിക്ക് പറ്റില്ലെന്നായിരുന്നു ഷഫീഖുർ റഹ്മാൻ ലോക്‌സഭയിൽ പറഞ്ഞത്. വന്ദേമാതരം ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നും അത് പിന്തുടരാൻ സാധിക്കില്ലെന്നും ഷഫീഖുർ പറഞ്ഞു. കൂടാതെ ‘ഇന്ത്യൻ ഭരണഘടന സിന്ദാബാന്ദ്’ എന്നും ഷഫീഖുർ കൂട്ടിച്ചേർത്തു. ഇത് ബി.ജെ.പി എംപിമാരെ പ്രകോപിപ്പിച്ചു. അവർ വീണ്ടും ഷഫീഖുറിനെതിരെ ‘ജയ് ശ്രീറാം’ , വന്ദേമാതരം’ വിളികൾ നടത്തി.
ഉത്തര്‍പ്രദേശിലെ സംഭാലിൽ നിന്നുള്ള എംപിയാണ് ഷഫീഖുർ റഹ്മാൻ. 2013ൽ ലോക്‌സഭയില്‍ വന്ദേ മാതരം പ്ലേ ചെയ്തപ്പോൾ അന്ന് സംഭാലിൽ നിന്നുള്ള ബി.എസ്.പി എംപിയായിരുന്ന ഷഫീഖുർ റഹ്മാൻ പ്രതിഷേധിച്ച് സഭ വിട്ടിരുന്നു.
17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം രണ്ടാം ദിവസമായ ഇന്ന് അസദ്ദുദിൻ ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ബി.ജെ.പി എം.പിമാർ മുദ്രാവാക്യം വിളിച്ചതും വിവാദമായി.