ഒറ്റ പ്രസവത്തിൽ യുവതി 17 കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. ഭീമൻ വയറുമായി ഒരു യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. റിച്ചാർഡ് കമറിന്റ ഡേ എന്ന പേരുള്ള ഫേസ്ബുക്ക് യൂസറാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് നിരവധി പേർ ഈ പോസ്റ്റ് റീഷെയർ ചെയ്യുന്നത്. ഒറ്റയടിക്ക് 33,000 പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. യുവതിയുടെ ചിത്രത്തിനൊപ്പം അനേകം കുഞ്ഞുങ്ങളുടെ ഇടയിൽ ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു.
പോസ്റ്റിന് വൻ പ്രചാരം ലഭിച്ചതോടെയാണ് 'ഇന്ത്യ ടുഡേ' ഇതിന്റെ സത്യാവസ്ഥ തേടി ഇറങ്ങിയത്. ഇന്ത്യ ടുഡേയുടെ 'ആന്റി ഫേക്ക് ന്യൂസ് വാർ റൂമാ'ണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്. വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ട് എന്ന വാർത്താ വെബ്സൈറ്റായിരുന്നു വാസ്തവവിരുദ്ധമായ ഈ വാർത്തയ്ക്ക് പിന്നിൽ.
ആക്ഷേപ ഹാസ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ വെബ്സൈറ്റ് പലപ്പോഴും നൽകുക വാസ്തവ വിരുദ്ധമായ വാർത്തകളാണ്. ഇതേ വാർത്ത 'വുമൺ ഡെയിലി മാഗസിൻ' എന്ന മറ്റൊരു വെബ്സൈറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയാണ് റിച്ചാർഡ് കമറിന്റ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയർ ചെയ്തത്.
ഭീമൻ വയറുമായി നിൽക്കുന്ന യുവതിയുടെ ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഇന്ത്യ ടുഡേ കണ്ടെത്തിയിട്ടുണ്ട്. എട്ട് കുട്ടികൾക്ക് ജന്മം നൽകിയ ഒരു സ്ത്രീയുടെ ചിത്രമാണ് ഈ വിധത്തിൽ ഫോട്ടോഷോപ്പ് ചെയ്തത്. മാത്രമല്ല പോസ്റ്റിലുള്ള പുരുഷന്റെ ചിത്രം ഗൈനക്കോളജിസ്റ്റായ റോബർട്ട് എം ബൈറ്റർ എന്നയാളുടേതാണെന്നും ഇവർ കണ്ടെത്തി. യുവതിയും ഇയാളും തമ്മിൽ യാതൊരു ബന്ധവുമില്ല.