pinarayi-vijayan

തിരുവനന്തപുരം: കണ്ണൂർ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു.

അതേസമയം,​ സി.പി.എമ്മിന് സർവ്വാധിപത്യമുള്ള ആന്തൂരിൽ പാർട്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളത്ത് പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സണ്ണി ജോസഫ് എം.എൽ.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ബക്കളം നെല്ലിയോട് പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ കണ്ണൂർ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജൻ (49) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ സാജനെ മുറിയിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്തു സ്വരൂപിച്ച 15 കോടി രൂപ മുടക്കിയാണ് സാജൻ കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ അത്യാധുനിക കൺവെൻഷൻ സെന്റർ പണിതത്.

എന്നാൽ, പ്രവാസിയോട് രാഷ്ട്രീയ വിവേചനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വിശദീകരിച്ചു. ചട്ടലംഘനമോ അനുമതി നൽകാൻ കാലതാമസമോ ഉണ്ടായോയെന്ന് ചീഫ് ടൗൺ പ്ലാനറും നഗരകാര്യ റീജനൽ ഡയറക്ടറും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോപണം ശരിയെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഭരണ കക്ഷിയുടെ തെറ്റായ നടപടി മൂലം പ്രവാസി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ് ആന്തൂരിലുണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു.