മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുംബയ് പൊലീസ് നടപടി തുടങ്ങി. കേസന്വേഷണത്തിന്റെ ഭാഗമായി മുംബയ് പൊലീസ് കണ്ണൂരിലെത്തി. അന്ധേരിയിൽ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി നൽകിയ ലൈംഗിക ആരോപണ പരാതിയിൽ ബിനോയിയുടെ കണ്ണൂരിലുള്ള മേൽവിലാസമാണ് നൽകിയിരിക്കുന്നത്. ഇതിനാലാണ് കണ്ണൂരിൽ നിന്നും അന്വേഷണം മുംബയ് പൊലീസ് ആരംഭിച്ചിരിക്കുന്നത്.
ഇതിനിടെ അടുത്ത മൂന്ന് ദിവസത്തിനകം മുംബയിൽ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നാകെ ഹാജരാകാൻ ബിനോയിയെ ഫോണിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പരാതി ലഭിച്ച് ദിവസങ്ങൾക്കകം അന്വേഷണവുമായി മുംബയ് പൊലീസ് മുന്നോട്ട് പോവുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമാവും ബിനോയിയെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് എത്താത്ത പക്ഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിയായ 33കാരിയാണ് മുംബയ് പൊലീസിൽ പരാതി നൽകിയത്. ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് യുവതി കഴിഞ്ഞ ദിവസം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഓഷിവാര പൊലീസ് ഇൻസ്‌പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു.
എന്നാൽ യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ബിനോയ് കോടിയേരി ആരോപിക്കുന്നത്. ഇതിൻ പ്രകാരം കണ്ണൂർ പൊലീസിന് പരാതിയും നൽകിയിരുന്നു. ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്.