jihad

മുംബയ്: ജിഹാദ് എന്ന വാക്കിന്റെ വാക്കിന്റെ അർത്ഥം പോരാട്ടമാണെന്നും ആ വാക്ക് ഉപയോഗിക്കുന്നവരെല്ലാം തീവ്രവാദികളാവണെമെന്നില്ലെന്നും പൊലീസിന് കോടതിയുടെ വിമർശനം. അകോലാ കോടതി സ്‌പെഷ്യൽ ജഡ്‌ജി എ.എസ്‌ ജാദവാണ് തീവ്രവാദക്കുറ്റം ആരോപിച്ചുള്ള ഒരു കേസ് പരിഗണിച്ചുകൊണ്ടിരിക്കെ ഇക്കാര്യം വ്യക്തമാക്കിയത്.

അകോലയിലെ പുസാദിലെ ഒരു മുസ്ലിംപള്ളിയുടെ മുന്നിൽ വച്ച് ഒരു പൊലീസുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിയുടെ പരാമർശം. യു.എ.പി.എ അടക്കമുള്ളവ ചുമത്തിയാണ്‌ അബ്ദുൾ റസാഖ്‌, ഷൊയബ്‌ ഖാൻ, സലീം മാലിക്‌ എന്നിവരെ അറസ്റ്റ് ചെയ്തത്. 2015 ലാണ് കേസിനാസ്‌പദമായ സംഭവം. ബീഫ്‌ നിരോധനവുമായി ബന്ധപ്പെട്ടാണ്‌ സംഘർഷമുണ്ടായത്‌. പള്ളിയിലെത്തിയ അബ്ദുള്‍ റസാഖ്‌ കത്തിയെടുത്ത്‌ പൊലീസുകാരനെ കുത്തിയെന്നും അതിനു മുമ്പ്‌ ഇത്‌ ബീഫ്‌ നിരോധിച്ചതിന്റെ പേരിലുള്ളതാണെന്ന്‌ പറഞ്ഞു എന്നുമാണ്‌ പ്രോസിക്യൂഷന്‍ ആരോപിച്ചത്‌.

അന്ന് നടന്ന സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്നും യുവാക്കളെ ഭീകരസംഘടനയിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ആരോപിക്കുന്നു. ഇതേ സമയം പ്രതികൾ ജിഹാദ് എന്ന വാക്ക് മുഴക്കുകയും ചെയ്തെന്നും അവർ പറയുന്നു. എന്നാൽ ജിഹാദ് എന്ന വാക്കിന്റെ അർത്ഥം പോരാട്ടമാണെന്നും ഇതിന് എല്ലാഴ്പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്‌ജി വ്യക്തമാക്കി. ജിഹാദ് ഉപയോഗിച്ചതിന്റെ പേരിൽ തീവ്രവാദിയായി മുദ്രകുത്തരുതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.