binoy

മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ താമസിച്ച ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തി തെളിവുകൾ ശേഖരിക്കുമെന്നും പത്ത് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കുമെന്നും മുംബയ് പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്കെതിരെ ബിനോയി നൽകിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയിൽ അല്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇതിനിടെ ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കിയ ബിനോയി നിലവിൽ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താൻ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബയ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തലശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയ മുംബയ് പൊലീസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. പൊലീസ് എത്തിയ സമയത്ത് ബിനോയി വീട്ടിൽ ഉണ്ടായിരുന്നില്ല. മുംബയിൽ നിന്നുള്ള എസ്.ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാർ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചർച്ച നടത്തി.മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിന് മുംബയ് പൊലീസ് കണ്ണൂരിലെത്തിയത്.