suicide-attempt

കോട്ടയം: കാമുകിയെ വാട്സാപ്പ് വീഡിയോകോൾ ചെയ്ത് ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ച കോളേജ് വിദ്യാർത്ഥി അപകടനില തരണം ചെയ്തു. കാമുകി വിവരം അറിയിച്ച് രണ്ടു മണിക്കൂറിനുള്ളിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്.

ഇടുക്കി സ്വദേശിയും കോട്ടയം സി.എം.എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്‌ചയായിരുന്നു സംഭവം.

സി.എം.എസ് കോളേജിലെ വിദ്യാർത്ഥികളായ കമിതാക്കൾ തമ്മിൽ പിണങ്ങി. തുടർന്ന് കോട്ടയത്ത് നിന്ന് ട്രെയിനിൽ അങ്കമാലിയിൽ എത്തിയ യുവാവ് ട്രാക്കിലൂടെ നടന്ന് കറുകുറ്റിയ്‌ക്ക് സമീപത്തെ കുറ്റിക്കാട്ടിലെത്തി. കാമുകിയെ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ച ശേഷം താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് കയ്യിലെ ഞരമ്പ് മുറിച്ചു. അൽപ്പം കഴിഞ്ഞ് യുവാവ് മറിഞ്ഞു വീഴുന്നതാണ് ദൃശ്യത്തിൽ കണ്ടത്. കുറച്ച് കഴിഞ്ഞ് കോൾ കട്ടായി. പെൺകുട്ടി തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. ഭയന്നു പോയ പെൺകുട്ടി വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇവർ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിനെ വിവരമറിയിച്ചു. പരാതിയില്ലാഞ്ഞിട്ടും സൈബർ സെല്ലിന്റെ സഹായത്തോടെ കോട്ടയം പൊലീസ് യുവാവ് അങ്കമാലി ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അങ്കമാലി സ്റ്റേഷനിൽ വിവരം അറിയിച്ചു. രണ്ടു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി. ട്രാക്കിലൂടെ 2 കിലോമീറ്റർ ചുമലിൽ താങ്ങിയാണ് പൊലീസ് സംഘം യുവാവിനെ റോഡിലെത്തിച്ചത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ യുവാവിന്റെ മരണം സംഭവിച്ചേനെയെന്ന് ഡോക്‌ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്ത യുവാവ് ഇന്നലെ ആശുപത്രി വിട്ടു.