1. ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റ്ന്റ് എഞ്ചിനീയര്‍ കെ. കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ആന്തൂരില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. കുറ്റവാളികളായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി.
2. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് അറിയിച്ച ജില്ലാ സെക്രട്ടറിക്കും മന്ത്രിയുടെ വിമര്‍ശനം. എം.വി ജയരാജന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി. സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജില്ലാ സെക്രട്ടറിക്ക് എവിടെ നിന്ന് വിവരം ലഭിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി. കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
3. ബിനോയ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു. ബിനോയിയും യുവതിയും ഒരുമിച്ച് താമസച്ചതിന് തെളിവുണ്ടെന്ന് പൊലീസ്. മുംബൈയില്‍ ഫ്ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചു. മുംബൈയിലെ ഓഷിവാര സ്റ്റേഷനില്‍ എത്തിയ യുവതിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴി എടുത്തു. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും എന്നും പൊലീസ്. ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങി പൊലീസ്. മുംബയില്‍ നിന്നുള്ള പൊലീസ് സംഘം ബിനോയിയുടെ തലശേരി തിരുവങ്ങാട്ടെ വീട്ടില്‍ എത്തിയത്, രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം.
4. ബിനോയ് കോടിയേരി സ്ഥലത്തുണ്ട് എങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു നീക്കം. ആവശ്യം എങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാം എന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുംടുംബത്തേയും ധരിപ്പിച്ചു. മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം, ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകളും കുടുംബത്തെ ധരിപ്പിച്ചു. ബിനോയ് കോടിയേരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് ഒളിവില്‍ എന്നും സംശയം. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ അവകാശ വാദം.
5. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈമവശമുണ്ട് എന്നും യുവതി. അതേസമയം, പരാതിയില്‍ കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ട എന്ന സി.പി.എം അവൈലബിള്‍ പി.ബി. മാദ്ധ്യമ വാര്‍ത്തകളെ കുറിച്ച് മാത്രമേ അറിവുള്ളു എന്നും പി.ബി. ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യക്തിപരമായ വിഷയം ആണ് ഇതെന്നും അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ലെന്നും കാനം. പരാതിയില്‍ അന്വേഷണം നടക്കട്ടെ എന്നും കൂട്ടിച്ചേര്‍ക്കല്‍
6. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
7. കൊച്ചിയില്‍ ഐ.എസ് ആക്രമണത്തിന് സാധ്യത എന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊച്ചിയിലെ ഷോപ്പിംഗ് മാളുകള്‍, പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍ എന്നിവ ആക്രമണത്തിന് തിരഞ്ഞെടുത്തേക്കും എന്ന് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യ അന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് മൂന്ന് കത്തുകള്‍. ഇതില്‍ ഒന്നിലാണ് കൊച്ചിയില്‍ ഭീകര ആക്രമണത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട് ഉള്ളത്. ഐ.എസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുക ആണ് പുതിയ തന്ത്രം എന്നും റിപ്പോര്‍ട്ട്.
8. ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ഐ.എസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമായ പശ്ചാത്തലത്തില്‍. ഐ.എസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജമ്മു കശ്മീര്‍, തെലുങ്കാന, ആന്ധ്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്. അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തില്‍ 30 പേര്‍ നിരീക്ഷണത്തില്‍ ആണെന്നും റിപ്പോര്‍ട്ട്.
9. മാലേഗാവ് സ്‌ഫോടനക്കേസില്‍ ഇളവ് തേടി ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ നിന്ന് ഇളവ് തേടിയാണ് മുഖ്യപ്രതികളിലൊരാളായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി തള്ളി. അനാരോഗ്യം, ദൂരം, സുരക്ഷാ പ്രശ്നങ്ങള്‍, എല്ലാ ദിവസവും പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇവിടേക്ക് എത്താനുള്ള ബുദ്ധിമുട്ട്, 'സാധ്വി' എന്ന നിലയിലുള്ള സ്വന്തം ജീവിതം എന്നിവ ചൂണ്ടിക്കാട്ടിയാണ് ആഴ്ച തോറും ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന് പ്രഗ്യ ആവശ്യപ്പെട്ടത്.
10. ഇന്ന് കോടതിയില്‍ പ്രഗ്യ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകുന്നതില്‍ തല്‍ക്കാലം ഇളവ് നല്‍കണമെന്ന പ്രഗ്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. എല്ലാ ദിവസവും ലോക്സഭയില്‍ ഹാജരാകണമെന്ന വിപ്പ് ബി.ജെ.പി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രഗ്യയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കോടതിയില്‍ പ്രഗ്യ ഹാജരാക്കിയിട്ടില്ല. കഴിഞ്ഞ മാസമാണ് കേസില്‍ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പ്രത്യേക കോടതി ഉത്തരവിട്ടത്. ഡിസംബറില്‍ കേസിന്റെ വിചാരണ തുടങ്ങിയ ശേഷം ഈ മാസം ആദ്യം മാത്രമാണ് പ്രഗ്യാ സിംഗ് ഹാജരായത്.
|
|
|