ന്യൂഡൽഹി: ഇന്ത്യൻ നേവിക്ക് വേണ്ടി മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നതിന് പ്രോജക്ട് 75 എന്ന പദ്ധതിയുമായി പ്രതിരോധ വകുപ്പ്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ നിർമ്മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് ഉത്പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനുള്ള താല്‍പര്യപത്രം നാവികസേന പുറപ്പെടുവിച്ചു.
മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ആറ് ഡീസൽ- ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നയതന്ത്ര പങ്കാളിത്തത്തോടെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്ടറുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയിൽ പങ്കാളികളാകാന്‍ താത്പര്യമുള്ള ഇന്ത്യൻ കമ്പനികൾക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതൽ രണ്ടു മാസത്തിനകം താത്പര്യം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. കപ്പൽ നിർമ്മാണരംഗത്തെ വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളുടെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാർ നൽകുക. ഇന്ത്യൻ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ വെച്ചായിരിക്കും അന്തർവാഹിനികളുടെ നിർമ്മാണം നടത്തുക.
അന്തർവാഹിനികളുടെ രൂപകല്‍പന, നിർമ്മാണം തുടങ്ങിയവയിൽ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാൻ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനികൾക്ക് കഴിയും. അന്തർവാഹിനികളുടെ നിർമ്മാണത്തിൽ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.