arvind-kejriwal

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിക്കാനും ഡൽഹിയുടെ വികസനത്തിയായി സഹായം അഭ്യർത്ഥിക്കാനുമായാണ് കേജ്‌രിവാൾ പ്രധാനമന്ത്രിയെ കണ്ടത്. മഴക്കാലത്ത് യമുനാ നദിയിൽ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ഡൽഹി സർക്കാരിന്റെ ആരോഗ്യപദ്ധതിയിൽ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ദൽഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തി.

പതിവിൽ നിന്നും വിപരീതമായി സൗഹൃദത്തിന്റെ ഭാഷയിലാണ് അരവിന്ദ് കേജ്‌രിവാൾ മോദിയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി സംസാരിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ച് കയറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരവിന്ദ് കേജ്‌രിവാൾ മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ആം ആദ്മി പാർട്ടി തലവൻ കൂടിയായ അരവിന്ദ് കേജ്‌രിവാൾ.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇവർ തമ്മിലുള്ള ശത്രുത ഏറ്റവും രൂക്ഷമായത്. ഡൽഹിയിലെ വികസനപ്രവർത്തനങ്ങൾക്ക് ബി.ജെ.പി തടസ്സം നിൽക്കുന്നുവെന്ന് കേജ്‌രിവാൾ നിരന്തരം ആരോപണം ഉയർത്തിയിരുന്നു. മാത്രമല്ല തനിക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ബി.ജെ.പിക്ക് മേൽ പഴി ചാരിയ കേജ്‌രിവാൾ, തന്നെ അവർ വധിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.