തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. മുംബയ് ദിൻദുഷി സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാനാണ് ശ്രമമെന്നും പരാതി വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. അതേസമയം, ഉന്നതസ്വാധീനം ഉള്ള വ്യക്തി ആയതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ തടസവാദം ഉന്നയിച്ചു.
യുവതി മുൻപും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബിനോയിക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത ആരോപിച്ചു. പണം തട്ടുകയാണ് പരാതിക്ക് പിന്നിലെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. വിവാഹം സംബന്ധിച്ച പരാതിക്കാരിയുടെ ആരോപണത്തിൽതന്നെ സംഭവം വ്യാജമാണെന്നതിന് തെളിവുണ്ട്.
എന്നാൽ പ്രതിയുടെ ഉന്നതസ്വാധീനം കണക്കിലെടുത്ത് ഇപ്പോൾ ജാമ്യം നൽകുന്നത് കേസിന്റെ വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് മുംബയ് പൊലീസ്. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, ബിനോയിക്കായി കേരളത്തിലെ അന്വേഷണം ഫലം കാണാത്ത സാഹചര്യത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്ന നടപടികളുമായി മുംബയ് പൊലീസ് മുന്നോട്ട് പോവുകയാണ്.