pak

ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടന ഭീകരപ്പട്ടികയിൽ പെടുത്തിയിരിക്കുന്ന ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നത് ഈ വരുന്ന ഒക്‌ടോബറിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാന് നേരെ ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങളുടെ കൂട്ടായ്‌മ. ദ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എം.എ.ടി.എഫ്)ആണ് പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമിതിയിലെ ഇന്ത്യാക്കാരായ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, വിഷയത്തിൽ ചൈന പാകിസ്ഥാന്റെ രക്ഷക്കെത്താൻ ശ്രമം നടത്തിയെങ്കിലും അന്തിമ തീരുമാനത്തിൽ ഇടപെടില്ലെന്നാണ് സൂചന. ഭീകരർക്ക് സഹായം എത്തിക്കുന്നത് തടയാൻ കഴിയാത്തതിനാൽ പാകിസ്ഥാനെ ഇതിനോടകം തന്നെ എം.എ.ടി.എഫ് തങ്ങളുടെ ഗ്രേ ലിസ്‌റ്റിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ സമിതിയുടെ കരിമ്പട്ടികയിൽ പെടുത്തിയാൽ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം അടക്കമുള്ളവ പാകിസ്ഥാന് നേരിടേണ്ടി വരും. യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹാഫിസ് സെയിദ്, മൗലാനാ മസൂദ് അസർ എന്നിവർക്കെതിരെ നടപടി എടുക്കാൻ വൈകുന്നതിൽ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങൾ എം.എ.ടി.എഫ് വേദിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ ഭീകര വിരുദ്ധ നിയമങ്ങൾ തയ്യാറാക്കുന്നതിൽ പാകിസ്ഥാൻ വീഴ്‌ച വരുത്തിയതായും ഇന്ത്യ ആരോപിച്ചിരുന്നു.

യു.എൻ ഭീകരപ്പട്ടികയിൽ പെടുത്തിയ ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരർക്കെതിരെ ഇതുവരെ നിയമനടപടി സ്വീകരിക്കാത്തതും വിവിധ അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ ലഷ്‌കരെ ത്വയിബ, ജമാഅത്തുൽ ദഅ്‌വ, ഫലാഹിൽ ഇൻസാനിയത്ത് ഫൗണ്ടേഷൻ, ജെയ്‌ഷേ മുഹമ്മദ് എന്നിവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നും ഇവരുടെ കൈവശമുണ്ടായിരുന്ന 700ലധികം പ്രോപർട്ടികൾ പിടിച്ചെടുത്തെന്നുമാണ് പാകിസ്ഥാന്റെ വാദം. പക്ഷേ ഇതുകൊണ്ടെന്നും പാകിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടം അർത്ഥം കാണുന്നില്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തെളിവ് നിരത്തി ഖണ്ഡിച്ചു. ഭീകരവാദികൾക്ക് എങ്ങനെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിലും പാകിസ്ഥാന് ഉത്തരമുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ പാകിസ്ഥാനിൽ നിന്നും സമിതി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.