തിരുവനന്തപുരം:ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന പീഡന ആരോപണം സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് തിരിച്ചടിയും പാർട്ടി നേരിടുന്ന പ്രതിസന്ധികളും ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് ഇരുവരും നിർണായക കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചതായതാണ് വിവരം. എന്നാൽ ഇക്കാര്യം പാർട്ടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.
മക്കൾക്കെതിരെ ആരോപണങ്ങൾ ഒന്നൊന്നായി പിറകെ വരുന്ന സാഹചര്യത്തിൽ കോടിയേരി മുമ്പെങ്ങുമില്ലാത്ത പ്രതിരോധത്തിലാണ്. ഇതോടെയാണ് രാജി സന്നദ്ധത അറിയിച്ച് കോടിയേരി പിണറായിയെ സമീപിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത കാര്യം സംസ്ഥാന സെക്രട്ടേറിയറ്ര് യോഗത്തിൽ കോടിയേരി അവതരിപ്പിക്കുമെന്നാണ് സൂചന.