kodiyeri-balakrishnan

തിരുവനന്തപുരം: മുംബയ് സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് കഴിയില്ലെന്നും, മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്നോ പാർട്ടിയുടോ ഭാഗത്തു നിന്നോ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഇക്കാര്യങ്ങളെല്ലാം തന്നെ നിയമപരമായി കാണേണ്ടതാണ്. മകനെ സഹായിക്കുന്ന ഒരു നിലപാടും ഞാനോ പാർട്ടിയോ സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. ബിനോയ് പ്രായപൂർത്തിയായ ആളാണ്. ആരോപണങ്ങൾ തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ കടമയാണ്. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗം എന്ന നിലയിൽ കൂട്ടുനിൽക്കാനും ഉദ്ദേശമില്ല. സി.പി.എം നിലപാട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്'-കോടിയേരി പറഞ്ഞു .

താൻ ആയുർവേദ ചികിത്സയിലായിരുന്നെന്നും, സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാണ് വന്നതെന്നും കോടിയേരി വ്യക്തമാക്കി. കുടുംബമായി താമസിക്കുന്ന ആളാണ് ബിനോയ്. അവന്റെ പിറകിൽ താൻ എപ്പോഴും പോകുമായിരുന്നുവെങ്കിൽ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നോവെന്നും കോടിയേരി ചോദിച്ചു. കുറച്ചു ദിവസമായി താൻ മകനെ കണ്ടിട്ടെന്നും, മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മെമ്പർമാരും കുടുംബാംഗങ്ങളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണ്ടതാണെന്നും, എല്ലാവർക്കും ഇതൊരു അനുഭവ പാഠമാണെന്നും കോടിയേരി പറഞ്ഞു.