news

1. മകന്‍ ബിനോയി കോടിയേരിക്ക് എതിരായ ലൈംഗിക ആരോപണ കേസില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. മകനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ തയാറാകില്ല. കേസ് ബിനോയി തന്നെ നേരിടണം. മക്കള്‍ വിദേശത്ത് പോകുമ്പോള്‍ തനിക്ക് പിന്നാലെ പോകാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.




2. സംഭവത്തെ കുറിച്ച് അറിയുന്നത്, കേസ് വന്നപ്പോള്‍. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും താന്‍ സ്വീകരിച്ചിട്ടില്ല. മകന്‍ എവിടെയെന്ന് തനിക്ക് അറിയില്ല. ദിവസങ്ങളായി ബിനോയിയെ കണ്ടിട്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുംബയ് പൊലീസ് നോക്കട്ടയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയുടെ കുടുംബം തന്നോട് സംസാരിച്ചു എന്ന വാദം തെറ്റ്. യുവതിയോ ബന്ധുക്കളോ തന്നോട് സംസാരിച്ചിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത് ആണന്നും താന്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
3. കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നിഷേധിച്ചതിന്റെ പേരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണവും തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനാല്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
4. ഏറനാട് തഹസില്‍ദാറിനെ സ്ഥലം മാറ്റിയത് പതിവ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മലപ്പുറം ജില്ലാകലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. വാട്ടര്‍ തീം പാര്‍ക്ക് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തഹസില്‍ദാറിന് സ്ഥലം മാറ്റിയത് എന്നവാദം ശരിയല്ല. ജൂണ്‍ 30 നകം തടയണ പൊളിക്കുന്ന ജോലി പൂര്‍ത്തിയാക്കിയ ശേഷം തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറുമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ അറിയിച്ചിട്ടുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എതന്നും കളക്ടര്‍ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി
5. ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെ കോഴിക്കോട്ടേക്ക് ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗം തഹസില്‍ദാര്‍ ആയാണ് പുതിയ മാറ്റം. പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല നല്‍കിയിട്ടുള്ളത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ പേരിലുള്ള കക്കാടംപൊയിലിലെ തടയണ പൊളിച്ചു മാറ്റിയതിനാണ് തഹസില്‍ദാരെ സ്ഥലം മാറ്റിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടര്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്
6. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും എന്ന് പി.ജെ. ജോസഫ്. ജോസ്.കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ആയാലും പിന്തുണയ്ക്കും എന്നും പി.ജെ. ജോസഫ് പറഞ്ഞു
7. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. ആളാകാന്‍ വേണ്ടി ശിബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണം എന്ന് പറയുന്നത് ഭരണഘടന വായിച്ചിട്ട് പറയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
8. മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കി എന്ന് ജോസ് കെ മാണി വിഭാഗം. ബ്‌ളോക് പഞ്ചായത്ത് അംഗം സി.വി കുര്യാക്കോസിനേയും പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ജോസ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടപടി
9. ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇന്നലെ രാവിലെ പവന് 320 രൂപ ഉയര്‍ന്നു എങ്കിലും ഉച്ചയ്ക്ക് ശേഷം 240 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷമാണ് വിലയിടിഞ്ഞത്. പവന് 25,200 രൂപയിലും ഗ്രാമിന് 3150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
10. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി. 1990കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ലൈഗികമായി അധിക്ഷേപിച്ചതായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് മാഗസീന്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്
11. ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം കൊണ്ടുവന്ന ശക്തമായ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും അയവ് വരുത്തും എന്ന് പ്രതീക്ഷിച്ചിരിക്കെ ആണ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചത്
12. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം നടന്നത്. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല എന്നും നിസാര പരുക്കുകളാണ് താരത്തിന്റേത് എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു
13. ആരാധകരെ ഏറെ ആവേശത്തില്‍ ആഴ്ത്തി ലൂസിഫറിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ മേക്കിംഗ് വീഡിയോ. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു ചിത്രീകരിച്ച രംഗത്തില്‍ ഏകദേശം 2000ത്തോളം ആളുകളാണ് പങ്കെടുത്തത്. ഇന്നലെ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ രണ്ട് ലക്ഷത്തോളം ആളുകളാണ് ഇതിനകം കണ്ടത്