പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ പരാജയപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ താടി വടിച്ച് തന്റെ പ്രതികാരം ചെയ്തു. ശക്തമായി ഇടത് കോട്ടകൾ തകർത്താണ് കോൺഗ്രസ് മണ്ഡലത്തിൽ മുന്നേറിയത്. എൽ.ഡി.എഫ് വിജയം ഉറപ്പിച്ച പാലക്കാട് എൽ.ഡി.എഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറി. മുപ്പത് വർഷത്തെ പ്രതികാരണമാണ് തന്റെ വിജയത്തിന് ശേഷം എം.പി തീർത്തത്.
ഷൊർണൂർ എസ്.എൻ കോളേജിൽ പഠിക്കുന്ന സമയത്ത് ശ്രീകണ്ഠനെതിരെ എസ്.എഫ്.ഐ -ഡി.വെെ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിരുന്നു. അതിനിടെ അക്രമികളിലൊരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്‌ഠന്റെ മുഖത്ത് കുത്തി. ഇടതുകവിൾ തുളച്ച ഗ്ലാസ് വായ്‌ക്കുള്ളിൽ വരെയെത്തി. ആശുപത്രിയിലെ ഐ.സി.യുവിൽ ശ്രീകണ്ഠൻ എത്തിയത് 13 തുന്നലുകളുമായാണ്. ആശുപത്രി വിട്ടിട്ടും വെളുത്ത മുഖത്ത് 'എൽ' ആകൃതിയിൽ ആ മുറിപ്പാട് മായാതെ കിടന്നു. ആ ധർമസങ്കടത്തിൽ നിന്നും പുറത്തു കടക്കാനാണ് താടി വളർത്താനുള്ള തീരുമാനത്തിൽ അദ്ദേഹമെത്തുന്നത്.
മുഖത്തെ മുറിവുണങ്ങുന്നതുവരെ ഷേവ് ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശവും അതിന് പിന്നിലുണ്ടായിരുന്നു. എതിർ പാർട്ടിക്കാർ തീർത്ത മുറിപാടിനുമേൽ താടി വളർന്നുതുടങ്ങിയതോടെ മുഖത്ത് മാറ്റം വന്നുതുടങ്ങിയതായി ശ്രീകണ്‌ഠനുംതോന്നി. പതിയെ ആ താടി ശ്രീകണ്‌ഠന്റെ മുഖത്തിന്റെ ഭാഗമാവുകയും ചെയ്‌തു. പക്ഷേ അതോടെവേറൊരുചോദ്യം അദ്ദേഹത്തിന് നേരെ ഉയരാൻ തുടങ്ങി. 'എന്ന് താടി വടിക്കും?' കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തുടർച്ചയായിചോദ്യങ്ങളുയർന്നതോടെ 'എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോൽപ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ' എന്ന് ശ്രീകണ്ഠൻ ഉറപ്പിച്ച് പറയുകയായിരുന്നു.
അങ്ങനെ തന്റെ നീണ്ട വർഷത്തെ ശപഥം വീട്ടിയിരിക്കുകണ് ശ്രീകണ്ഠൻ. ഇക്കര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. വാക്കുകൾ പാലിക്കുവാൻ ഉള്ളതാണ്. സി.പി.ഐ(എം ) പാലക്കാട് ജില്ലയിൽ സമ്പൂർണമായി പരാജയപ്പെടുന്ന സമയത്ത് മാത്രമേ ഞാൻ എന്റെ താടി എടുക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നുവല്ലോ. ഇന്ന് നമ്മൾ അവരെ ഈ ജില്ലയിൽ നിലംപരിശാക്കി. അവർ സമ്പൂർണമായും പരാജയപ്പെട്ടിരിക്കുന്നു, ഇനി ഞാൻ എന്റെ വാക്ക് പാലിക്കുന്നു.- ശ്രീകണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചു.